ചെന്നൈ: നടി അമല പോൾ നൽകിയ വഞ്ചന കേസിൽ മുൻ പങ്കാളി ഭവിന്ദർ സിങ്ങിന് അനുവദിച്ച ജാമ്യം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ഭവിന്ദർ സിങ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങണമെന്ന് ജസ്റ്റിസ് സിവി കാർത്തികേയന്റെ ഉത്തരവിൽ പറയുന്നു. അമല പോളിന്റെ ഹർജിയിലാണ് നടപടി.
മുൻ പങ്കാളിയായ ഭവിന്ദർ സിങ്ങിനെതിരെ നടി ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ഭവിന്ദർ സിങ്ങും കുടുംബവും തന്റെ പണവും സ്വത്തും തട്ടിയെടുത്തെന്നും മാനസികമായി പീഡിപ്പിച്ചെന്നുമാണ് താരം ആരോപിച്ചത്. ഒരുമിച്ചുകഴിഞ്ഞിരുന്ന കാലത്ത് അടുപ്പം മുതലെടുത്താണ് വഞ്ചിച്ചതെന്നായിരുന്നു പരാതി. തുടർന്ന് കഴിഞ്ഞവർഷം ഭവിന്ദർ സിങ്ങിനെ തമിഴ്‌നാട് പോലീസ് അറസ്റ്റു ചെയ്തിരുന്നു.
വിഴുപുരത്തെ മജിസ്‌ട്രേറ്റ് കോടതി ഭവിന്ദറിന് ജാമ്യമനുവദിച്ചു. അതിനെ ചോദ്യംചെയ്ത് അമല പോൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതെന്നും അത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കിയത്.
ആദ്യഭർത്താവ് എഎൽ വിജയുമായി പിരിഞ്ഞശേഷമാണ് അമല പോൾ ഭവിന്ദറുമായി അടുത്തത്. ഇരുവരും ലിവിങ് റിലേഷനിലായിരുന്നു. എന്നാൽ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതോടെ ഭവിന്ദർ നടിക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുകയായിരുന്നു. ഇപ്പോൾ ജഗത് ദേശായിയെ രണ്ടാം വിവാഹം ചെയ്ത താരം ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ