'12ാം വയസിൽ മൂലധനം വായിച്ചു, മകൻ സിപിഎം ഓഫിസിലേക്ക് കയറിച്ചെന്നു': അഭിമാനമെന്ന് സുഹാസിനി

'ഭക്ഷണം കഴിച്ചോ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആദ്യം ചോദിച്ചത്. അതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗുണം'
സുഹാസിനിയും മകനും/ ഇൻസ്റ്റ​ഗ്രാം
സുഹാസിനിയും മകനും/ ഇൻസ്റ്റ​ഗ്രാം

കണ്ണൂർ: മകന്റെ ഇടതുപക്ഷ രാഷ്ട്രീയത്തിൽ അഭിമാനിക്കുന്നതായി നടി സുഹാസിനി. 12ാം വയസിൽ മകൻ മൂലധനം വായിച്ചെന്നും ചെന്നൈയിലെ സിപിഎം ഓഫിസിൽ കയറിച്ചെന്നു എന്നുമാണ് സുഹാസിനി പറയുന്നത്. അടിയുറച്ചതും തെളിവാര്‍ന്നതുമായ മകന്റെ രാഷ്ട്രീയ ബോധത്തില്‍ നിറഞ്ഞ അഭിമാനമുണ്ടെന്നും താരം പറഞ്ഞു. തളിപ്പറമ്പില്‍ ഹാപ്പിനസ് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുഹാസി.

നന്ദന്‍ ഒരിക്കലും മറ്റുകുട്ടികളെപ്പോലെയായിരുന്നില്ലെന്നും സ്‌കൂളില്‍ നിന്ന് വന്നതിനു ശേഷം കണ്ടിരുന്നത് പാർലമെന്റ് ചാനൽ ആയിരുന്നു എന്നുമാണ് സുഹാസിനി പറയുന്നത്. 12ാം വയസിലാണ് മകൻ മൂലധനം വായിച്ചതെന്നും താരം പറഞ്ഞു.  ചെന്നൈ പാര്‍ട്ടി സമ്മേളനത്തില്‍ മകനെ വളന്‍ഡിയറായി കണ്ട കാര്യം സിപിഎം സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞതിനു പിന്നാലെയാണ് നടി മകനെക്കുറിച്ച് വാചാലയായത്.

ഒരിക്കല്‍ 'മൂലധന'വും കൈയില്‍ പിടിച്ച് മകന്‍ സിപിഎം പാര്‍ട്ടി ഓഫിസിലേക്ക് കയറി ചെന്നു. ഓഫീസിന് മുന്നില്‍ കാര്‍ നിര്‍ത്താന്‍ അവന്‍ അനുവദിച്ചില്ല. കാരണം അവന് കാറുണ്ടെന്ന് പാര്‍ട്ടിയിലുള്ളവര്‍ അറിയണ്ട എന്ന് കരുതി. എന്നിട്ട് നടന്നു പോയി. മൂലധനമാണല്ലോ അവന്റെ വിസിറ്റിങ് കാര്‍ഡ്. അതു കണ്ടപ്പോള്‍ ഭക്ഷണം കഴിച്ചോ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആദ്യം ചോദിച്ചത്. അതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗുണം. 

ഭക്ഷണം കഴിച്ചതിന് ശേഷം അവനെ സെക്രട്ടറിയുടെ അടുത്തേക്ക് കൊണ്ടുപോയി. എന്താണ് പേര് എന്ന് ചോദിച്ചപ്പോള്‍ നന്ദന്‍ എന്ന് പറഞ്ഞു. അച്ഛന്റെ പേര് ചോദിച്ചപ്പോള്‍ മണിരത്‌നത്തിന്റെ യഥാര്‍ഥ പേരാണ് മകന്‍ പറഞ്ഞത്. ഗോപാലരത്‌ന സുബ്രഹ്‌മണ്യം എന്നാണ് മണിരത്‌നത്തിന്റെ യഥാര്‍ഥ പേര്. അമ്മയുടെ പേര് സുഹാസിനി എന്ന് പറഞ്ഞപ്പോഴാണ് അവർക്ക് മനസിലായത്. നീ മണിരത്‌നത്തിന്റെയും സുഹാസിനിയുടെയും മകനാണോ എന്നും ഇവിടെ വന്നത് അവര്‍ക്ക് അറിയുമോ എന്നും ചോദിച്ചു. അത് എന്റെ തീരുമാനം അല്ലേ എന്നാണ് അവൻ പറഞ്ഞത്. - സുഹാസിനി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com