മുത്തലാഖ്: ഭരണഘടനാ ബെഞ്ച് ഇന്നുമുതല്‍ വാദം കേള്‍ക്കും

മുത്തലാഖ് വിഷയത്തിലെ ആചാരങ്ങളുടെ നിയമവശങ്ങള്‍ മാത്രമാണ് സുപ്രീം കോടതി പരിശോധിക്കുകയെന്ന്  കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്
മുത്തലാഖ്: ഭരണഘടനാ ബെഞ്ച് ഇന്നുമുതല്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: മുത്തലാഖ് വിഷയം ഭരണഘടനാ വിരുദ്ധമാണെന്നുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഇന്നുമുതല്‍ വാദം കേള്‍ക്കും. മുത്തലാഖിന് പുറമെ, നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നീ വിഷയങ്ങളും ഭരണഘടനാ ബെഞ്ച് പരിഗണിക്കും.

ചീഫ് ജസ്റ്റിസ് ജെഎസ് ഖഹാര്‍ അധ്യക്ഷനായ ബെഞ്ചില്‍ ജഡ്ജിമാരായ കുര്യന്‍ ജോസഫ്, യുയു ലളിത്, അബ്ദുള്‍ നസീര്‍, ആര്‍എഫ് നരിമാന്‍ എന്നിവരാണുള്ളത്. ഇന്നുമുതല്‍ മാരത്തണ്‍ വാദം കേള്‍ക്കാനാണ് ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം. 

ഉത്തര്‍പ്രദേശ് സ്വദേശിനി സൈറാബാനുവാണ് മുത്തലാഖിനെതിരേ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തന്റെ ഭര്‍ത്താവ് അകാരണമായി തന്നെ മുത്തലാഖ് ചൊല്ലിയെന്നും രാജ്യത്തുള്ള മറ്റു മുസ്ലിം സ്ത്രീകള്‍ ഇത്തരത്തിലുള്ള വിവാഹമോചനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും ഈ വിഷയത്തില്‍ കോടതി ഇടപെടണമെന്നുമാണ് സൈറബാനു സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്.

വേനലവധിക്കുശേഷം പരിഗണിക്കാന്‍ വിട്ടിരുന്ന വാദത്തില്‍ പിന്നീട് വിഷയത്തിന്റെ ഗൗരവം കണക്കാക്കി പ്രത്യേക സിറ്റിംഗിന് വഴിയൊരുങ്ങുകയായിരുന്നു. മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണോ മുത്തലാഖ്, മുസ്ലിം വ്യക്തി നിയമം ഭരണഘടനയുടെ കീഴില്‍ വരുമോ, മുത്തലാഖിന് ഭരണഘടനയുടെ സംരക്ഷണമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ വാദിക്കുമ്പോള്‍ മുത്തലാഖ് മുസ്ലിം വിശ്വാസങ്ങളുടെ ഭാഗമാണെന്നും ഇതില്‍ കടന്നുകയറുന്നത് ഭരണഘടനയുടെ ലംഘനമാണെന്നുമാണ് മുസ്ലിം വ്യക്തിനിയമബോര്‍ഡിന്റെ മറുവാദം.

അതേസമയം, മുത്തലാഖ് വിഷയത്തിലെ ആചാരങ്ങളുടെ നിയമവശങ്ങള്‍ മാത്രമാണ് സുപ്രീം കോടതി പരിശോധിക്കുകയെന്ന്  കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുത്തലാഖ് വിഷയം രാഷ്ട്രീയമായി എടുക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com