പെണ്‍കുട്ടികളെ ബന്ദികളാക്കി പീഡനം : ലഖ്‌നൗവില്‍ മദ്രസ മാനേജര്‍ അറസ്റ്റില്‍; 51 കുട്ടികളെ മോചിപ്പിച്ചു

പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടികള്‍ മദ്രസയുടെ ജനലിലൂടെ പുറത്തേക്കിട്ട കുറിപ്പാണ് സംഭവം പുറംലോകത്തെ അറിയിച്ചത്
പെണ്‍കുട്ടികളെ ബന്ദികളാക്കി പീഡനം : ലഖ്‌നൗവില്‍ മദ്രസ മാനേജര്‍ അറസ്റ്റില്‍; 51 കുട്ടികളെ മോചിപ്പിച്ചു

ലഖ്‌നൗ: ലഖ്‌നൗവിലെ മദ്രസയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത 51 പെണ്‍കുട്ടികളെ മോചിപ്പിച്ചു. മദ്രസയില്‍ പെണ്‍കുട്ടികളെ ബന്ദികളാക്കി ലൈംഗികപീഡനം നടക്കുന്നതായ സൂചനയെത്തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. മദ്രസ ഡയറക്ടര്‍ ക്വാസി മുഹമ്മദ് തയാബ് സിയയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വമേധയാ കേസെടുത്തിട്ടുണ്ട്. 

ക്വാസി സിയ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും, ശാരീരികമായി ഉപദ്രവിക്കുകയാണെന്നും കാണിച്ച് ഒരു കുട്ടി പൊലീസിന് പരാതി നല്‍കിയിരുന്നു. പിന്നീട് ഏഴോളം കുട്ടികള്‍ ഇയാള്‍ക്കെതിരെ സമാനമായ പരാതിയുമായി രംഗത്തുവന്നതായും പൊലീസ് അറിയിച്ചു. പീഡനം, ശാരീകമായി ഉപദ്രവിക്കല്‍, മാനഹാനി ഉണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 

ലക്‌നൗവിലെ ശഹദത്ഗഞ്ചിലെ മദ്രസയിലാണ് സംഭവം. പുറംലോകവുമായി ബന്ധമില്ലാതെയായിരുന്നു മദ്രസയുടെ പ്രവര്‍ത്തനം. പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടികള്‍ മദ്രസയുടെ ജനലിലൂടെ പുറത്തേക്കിട്ട കുറിപ്പാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. കുട്ടികളെ സിയ അശ്ലീലച്ചുവയുള്ള പാട്ടുകള്‍ വച്ച് അതിനൊത്ത് നൃത്തം ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നെന്നും അനുസരിക്കാന്‍ മടി കാണിച്ചിരുന്നവരെ ഉപദ്രവിച്ചതായും പരാതിയില്‍ പറയുന്നു. 
125 കുട്ടികളാണ് മദ്രസയില്‍ പഠിക്കുന്നത്. എന്നാല്‍ പോലീസ് റെയ്ഡ് നടത്തുന്ന സമയത്ത് 51 പെണ്‍കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.  ബാക്കി പെണ്‍കുട്ടികളെ കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. റെയ്ഡിനെത്തിയ പോലീസ് ബലപ്രയോഗത്തിലൂടെയാണ് മദ്രസയ്ക്കുള്ളില്‍ കടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com