വരുന്നൂ.. എഞ്ചിനില്ലാ ട്രെയിന്‍ ; സര്‍വ്വീസ് അടുത്ത മാസം മുതല്‍
ന്യൂഡല്‍ഹി: തദ്ദേശീയമായി നിര്‍മ്മിച്ച എഞ്ചിന്‍ രഹിത സെമി-ഹൈ സ്പീഡ് ട്രെയിന്‍ പരീക്ഷണ ഓട്ടം തുടങ്ങുന്നു. 'ട്രെയിന്‍ 18' എന്ന പേരിട്ടിരിക്കുന്ന ട്രെയിന്‍ അടുത്ത മാസം മുതല്‍ ട്രയല്‍ റണ്‍ ആരംഭിക്കുമെന്നാണ് റെയില്‍വേ അറിയിച്ചത്. പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, ഇവ ഉടൻ തന്നെ സര്‍വ്വീസ് ആരംഭിക്കുമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു. പരീക്ഷണ ഓട്ടം വിജയിച്ചാല്‍ നിലവിലുള്ള ശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പകരം ഓടിക്കാനാണ് പദ്ധതി.
ഇന്ത്യന്‍ റെയില്‍വേയുടെ സാങ്കേതിക ഉപദേഷ്ടാക്കളായ റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ ആണ് ട്രയല്‍ റണ്‍ നടത്തി ട്രെയിനുകളുടെ ക്ഷമത ഉറപ്പ് വരുത്തുക. ലോക്കോമോട്ടീവ് എഞ്ചിനുകള്‍ക്ക് പകരം ഓരോ കോച്ചിനും അടിയില്‍ പിടിപ്പിച്ചിരിക്കുന്ന ട്രാക്ഷന്‍ മോട്ടോറുകളാണ് എഞ്ചിനുകളായി പ്രവര്‍ത്തിക്കുക. മെട്രോ ട്രെയിനുകള്‍ക്ക് സമാനമായ സാങ്കേതികവിദ്യയാണിത്.
ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച 'ട്രെയിന്‍ 18' മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാകും സഞ്ചരിക്കുക. ഇത്തരം ആറു ട്രെയിനുകളാണ് ആദ്യഘട്ടത്തില്‍ ഓടിക്കുക. ഇതില്‍ രണ്ടെണ്ണത്തില്‍ സ്ലീപ്പര്‍ കോച്ചുകളുണ്ടാകും. ഓട്ടോമാറ്റിക് വാതിലുകള്‍, വൈ-ഫൈ, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള യാത്രക്കാരുടെ വിവരങ്ങള്‍, എല്‍ഇഡി ലൈറ്റുകള്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള ശുചിമുറികള്‍ തുടങ്ങിയവയും ട്രെയിന്‍ 18 ല്‍ ഉണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ