ന്യൂഡൽഹി: പീഡന പരാതിയെ തുടർന്ന് സിപിഎം കർണാടക സെക്രട്ടറി സ്ഥാനത്തു നിന്നും കേന്ദ്ര കമ്മിറ്റിയിൽ നിന്നും ജിവി ശ്രീരാമ റെഡ്ഡിയെ പുറത്താക്കി. യെച്ചൂരി പക്ഷക്കാരനായ റെഡ്ഡി ചിക്കബെല്ലാപുര ജില്ലാ കമ്മിറ്റിയിൽ പ്രവർത്തിക്കണമെന്നാണ് നിർദേശം. യെച്ചൂരി പക്ഷക്കാരൻ തന്നെയായ യു ബസവരാജാണ് പുതിയ സംസ്ഥാന സെക്രട്ടറി. കാരാട്ട്, യെച്ചൂരി പക്ഷങ്ങളുടെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ശ്രീരാമ റെഡ്ഡിയെ പുറത്താക്കിയത് എന്നതാണ് ശ്രദ്ധേയം.
പാർട്ടി അംഗമായ സ്ത്രീയാണ് സെക്രട്ടറിക്കെതിരെ പരാതി നൽകിയത്. കഴിഞ്ഞയാഴ്ച കേന്ദ്ര കമ്മിറ്റി വോട്ടെടുപ്പിലൂടെയാണ് സെക്രട്ടറിക്കെതിരെ നടപടി തീരുമാനിച്ചത്. റെഡ്ഡിയും പങ്കെടുത്ത യോഗത്തിൽ ചിലർ നടപടിയെ എതിർത്തു. ചിലർ വിട്ടുനിന്നു. ഇതേ യോഗത്തിലാണ് പികെ ശശി എംഎൽഎയെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി ശരിവച്ചത്.
തീരുമാനം കഴിഞ്ഞ ദിവസം കർണാടക സംസ്ഥാന സമിതിയിൽ കേന്ദ്ര നേതാക്കൾ വിശദീകരിച്ചു. സംസ്ഥാന സമിതിയിൽ ഭൂരിപക്ഷം പേരും നടപടിയോടു വിയോജിച്ചു. മേൽഘടകത്തിന്റെ തീരുമാനമെന്നതിനാൽ മാത്രം അംഗീകരിക്കുന്നുവെന്നായിരുന്നു ഇവരുടെ നിലപാട്. യോഗത്തിൽ സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻ പിള്ള, എംഎ ബേബി തുടങ്ങിയവർ കേന്ദ്രത്തിൽ നിന്നു പങ്കെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ