മുംബൈ: ജമ്മുകശ്മീരില്‍ പിഡിപിക്കുള്ള പിന്തുണ പിന്‍വലിച്ച ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. ബിജെപിയുടെ അത്യാര്‍ത്തിക്ക് ചരിത്രം ഒരുകാലത്തും മാപ്പു നല്‍കില്ല. കശ്മീരിലെ തീവ്രവാദവും സംഘര്‍ഷവും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാര്‍ പിഡിപിയെ പഴിചാരി പിന്‍വലിഞ്ഞത് ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ പാളയത്തില്‍ നിന്നും ഓടിയൊളിച്ചതിനു തുല്യമാണെന്നും ശിവസേന മുഖപത്രത്തില്‍ കുറി്ച്ചു.
കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിച്ചത് ബിജെപിയുടെ അത്യാര്‍ത്തി മൂലമാണ്. ഇതിന് രാജ്യവും ജവാന്മാരും ജനങ്ങളും കൊടുക്കേണ്ടിവന്നത് വലിയ വിലയാണ്. അതുകൊണ്ടു ചരിത്രം ബിജെപിക്ക് മാപ്പുനല്‍കില്ല. രാജ്യഭരണം കുട്ടികളിയല്ലെന്നും പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ച് ശിവസേന പറഞ്ഞു.
കശ്മീര്‍ താഴ്‌വരയില്‍ അരാജകത്വം നിറച്ചാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ബിജെപി തീരുമാനിച്ചത്. കശ്മീരിലെ സാഹചര്യം ഇത്രത്തോളം അധപ്പതിച്ചിരുന്നില്ല. ഇത്രത്തോളം ജവാന്മാര്‍ക്കു ജീവന്‍ നഷ്ടമാകുന്ന അവസ്ഥയോ ചോരപ്പുഴ ഒഴുകുന്ന സാഹചര്യമോ ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് ബിജെപി പിന്തുണയോടെയുള്ള ഭരണം തുടങ്ങിയതോടെയാണ് ഇതെല്ലാം സംഭവിച്ചത്. ഒടുവില്‍ പിഡിപിയുടെ മെഹബൂബ മുഫ്തി മാത്രം കുറ്റക്കാരിയാവുകയും ബിജെപി കുലീന ഭാവത്തില്‍ പുറത്തുപോവുകയും ചെയ്തു. കശ്മീരില്‍ തീവ്രവാദം അവസാനിപ്പിക്കാമെന്ന ധാരണയോടെയാണ് പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വോട്ടഭ്യര്‍ഥിച്ചത്. പക്ഷേ ഇതിനേക്കാള്‍ ഭേദം മുമ്പത്തെ കോണ്‍ഗ്രസ് -നാഷണല്‍ കോണ്‍ഫറന്‍സ് കൂട്ടുകെട്ടായിരുന്നുവെന്ന് ഇപ്പോള്‍ ജനങ്ങള്‍ മനസിലാക്കുന്നെന്നും ശിവസേനാ മുഖപത്രം പറയുന്നു.
ചൊവ്വാഴ്ച്ചയാണ് പിഡിപിക്കുള്ള പിന്തുണ പിന്‍വലിക്കുന്നതായി ബിജെപി പ്രഖ്യാപിച്ചത്. കഠുവ സംഭവത്തിനു ശേഷം ഇരുപാര്‍ട്ടികളും തമ്മില്‍ ഉടലെടുത്ത രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളാണ് സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് വഴിവച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ