റോഹ്തക്: ഇന്ത്യന്‍ നദികളിലെ ഉപയോഗിക്കാത്ത പങ്ക് ജലം പാകിസ്ഥാനിലേക്ക് പോകുന്നത് തടയാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഗതാഗത-ജലവിഭവ മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിലെ മൂന്ന് നദികളിലെ ജലമാണ് പാകിസ്ഥാനിലേക്ക് പോകുന്നത്. ഇത് തടയാൻ ഉത്തരാഖണ്ഡിൽ അണക്കെട്ടുകൾ നിർമ്മിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഹരിയാനയിലെ റോഹ്ത്തക്കിൽ നടന്ന അഗ്രി ലീഡർഷിപ്പ് സമ്മിറ്റ് 2018 ൽ സംസാരിക്കുകയായിരുന്നു ഗഡ്കരി.
1960ല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒപ്പുവച്ച ഇന്‍ഡസ് വാട്ടര്‍ ട്രീറ്റി അനുസരിച്ച് മൂന്നു നദികളില്‍ നിന്നുള്ള ജലം ഇരുരാജ്യത്തിനും പങ്കിട്ടെടുക്കാവുന്നതാണ്. എന്നാല്‍, നദീജലം കാര്യക്ഷമമായി വിനിയോഗിക്കാത്തതിനാല്‍ ഇന്ത്യക്ക് അവകാശപ്പെട്ട ജലവും ഇപ്പോള്‍ പാകിസ്താനാണ് ഉപയോഗിക്കുന്നത്. ഈ സ്ഥിതിക്ക് മാറ്റം വരുത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. അണകെട്ടി സംഭരിക്കുന്ന ജലം പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ കൃഷിയിടങ്ങള്‍ക്ക് നൽകാനാണ് പദ്ധതി. യമുന നദിയിലൂടെയാവും ഹരിയാനയിലേക്ക് ജലമെത്തിക്കുക.
സമുദ്രങ്ങളിലേക്ക് ജലം ഉപയോഗശൂന്യമായി ഒഴുകിപ്പോകുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തു വരികയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്‍ഡസ് വാട്ടര്‍ ഉടമ്പടിയുമായി ബന്ധപ്പെട്ട ഈ പ്രശ്‌നം പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന്മേൽ നടപടി ആയിരിക്കുന്നു എന്നതാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന തെളിയിക്കുന്നതെന്ന് ഹരിയാന കൃഷിമന്ത്രി ഓം പ്രകാശ് ധൻകർ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ