ബാഗ്പത്: വൈദികനെ കുരങ്ങൻമാർ ഇഷ്ടിക എറിഞ്ഞ് കൊന്നു. സംഭവത്തിൽ കുരങ്ങുകൾക്കെതിരെ കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുകയാണ്. ധര്മപാല്സിംഗാണ് (72) കുരങ്ങുകളുടെ ആക്രമണത്തിനു ഇരയായി കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിൽ ബാഗ്പതിലെ തിക്രിയിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
എന്നാൽ ഇഷ്ടിക അടുക്കിവച്ച മരത്തിനു കീഴിൽ ധര്മപാല്സിംഗ് ഉറങ്ങുമ്പോൾ കുരങ്ങുകൾ ഇഷ്ടികകൾക്കു മുകളിൽ കളിച്ചതാണ് അപകടത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇഷ്ടികയ്ക്കു മുകളിൽ കുരങ്ങുകൾ ചാടിയതോടെ അടുക്കിവച്ച ഇഷ്ടികകൾ ധര്മപാല്സിംഗിന്റെ മുകളിലേക്ക് മറിഞ്ഞുവീണു. പരിക്കേറ്റ ധര്മപാല്സിംഗിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല - സർക്കിൾ ഇൻസ്പെക്ടർ രാജീവ് പ്രതാപ് സിംഗ് പറഞ്ഞു.
എന്നാൽ ഹോമത്തിന് വിറകെടുക്കാനായി കാട്ടിൽ പോയ ധര്മപാല്സിംഗിനെ കുരുങ്ങുകൾ ആക്രമിക്കുകയായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. അടുത്തുണ്ടായിരുന്ന ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തില്‍ നിന്ന് കുരങ്ങുകള്‍ ഇഷ്ടികകള്‍ എടുത്തെറിയുകയായിരുന്നുവെന്ന് ധര്‍മപാലിന്റെ സഹോദരന് പറഞ്ഞു. നെഞ്ചിലും തലയിലും ഉയരത്തില്‍ നിന്നുള്ള ഏറ് കൊള്ളാനിടയായത് മരണ കാരണമായി. പൊലീസിന് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തതു കൊണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതിപ്പെടാനുള്ള ഒരുക്കത്തിലാണ് ധര്‍മപാലിന്റെ ബന്ധുക്കൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ