'ഭാര്യമാരുടെ പീഡനം നേരിടുന്ന ഭര്‍ത്താക്കന്മാര്‍ക്കായി ഒരു വോട്ട്', പാര്‍ലമെന്റില്‍ ശബ്ദമാകാം; വ്യത്യസ്ത വോട്ടഭ്യര്‍ത്ഥനയുമായി സ്ഥാനാര്‍ത്ഥി 

.ഗുജറാത്തിലാണ് വ്യത്യസ്തമായ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി സ്വതന്ത്രന്റെ വോട്ടുപിടുത്തം
'ഭാര്യമാരുടെ പീഡനം നേരിടുന്ന ഭര്‍ത്താക്കന്മാര്‍ക്കായി ഒരു വോട്ട്', പാര്‍ലമെന്റില്‍ ശബ്ദമാകാം; വ്യത്യസ്ത വോട്ടഭ്യര്‍ത്ഥനയുമായി സ്ഥാനാര്‍ത്ഥി 

അഹമ്മദാബാദ്: ഭാര്യമാരുടെ പീഡനം നേരിടുന്ന ഭര്‍ത്താക്കന്മാര്‍ക്കായി ഒരു വോട്ട്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇരകളാക്കപ്പെടുന്ന ഭര്‍ത്താക്കന്മാര്‍ക്കായി പാര്‍ലമെന്റിലെ ശബ്ദമാകാമെന്ന് വാഗ്ദാനം.ഗുജറാത്തിലാണ് വ്യത്യസ്തമായ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി സ്വതന്ത്രന്റെ വോട്ടുപിടുത്തം.

ഭാര്യമാരുടെ പീഡനത്തിന് ഇരകളാക്കപ്പെടുന്ന ഭര്‍ത്താക്കന്മാരുടെ ക്ഷേമത്തിനായി രൂപീകരിച്ച സന്നദ്ധ സംഘടനയുടെ മേധാവിയാണ് വ്യത്യസ്ത വോട്ടഭ്യര്‍ത്ഥനയുമായി ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഗുജറാത്തിലെ അഹമ്മദാബാദ്- ഈസ്റ്റ്  ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന ദശരഥ് ദേവ്ദായാണ് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ദശരഥ്, അധികാരത്തില്‍ എത്തിയാല്‍  പീഡനം നേരിടുന്ന ഭര്‍ത്താക്കന്മാര്‍ക്കായി പാര്‍ലമെന്റിലെ ശബ്ദമാകാമെന്ന് വാഗ്ദാനം നല്‍കി. സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയുടെയും ഭാര്യ കുടുംബത്തിന്റെയും പീഡനത്തിന് ഇരകളാക്കപ്പെടുന്ന ഭര്‍ത്താക്കന്മാര്‍ക്കായി പോരാടുമെന്ന് ദശരഥ് പറയുന്നു. മൂന്നാംതവണയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ദശരഥ് ജനവിധി തേടുന്നത്. 2014 ലോക്‌സഭ തെരഞ്ഞെടുപ്പിലും 2017 ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലും മത്സരരംഗത്തുണ്ടായെങ്കിലും വിജയിക്കാനായില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം ചെലവഴിക്കില്ല എന്ന് ദശരഥ് പറയുന്നു. പകരം വീടുകള്‍ തോറും കയറിയിറങ്ങി പ്രചാരണം നടത്തും. ഭര്‍ത്താക്കന്മാര്‍ക്ക് തുല്യനീതി ഉറപ്പാക്കുമെന്ന്് വാഗ്ദാനം നല്‍കി പ്രചാരണത്തിന് ഇറങ്ങാനാണ് തീരുമാനമെന്നും ദശരഥ് പറയുന്നു. ഇതിന് പുറമേ പുരുഷന്മാര്‍ക്കായി ഒരു ദേശീയ കമ്മീഷന്‍ രൂപീകരിക്കുന്നതിന് വേണ്ടിയും ശ്രമം നടത്തും. പുരുഷന്മാര്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡനനിയമം ഭേദഗതി ചെയ്യാന്‍ സമ്മര്‍ദം ചെലുത്തുമെന്നും ദശരഥ് വാഗ്ദാനം നല്‍കുന്നു.

തന്റെ സന്നദ്ധസംഘടനയില്‍ 69000 അംഗങ്ങളുണ്ടെന്നാണ് ദശരഥിന്റെ അവകാശവാദം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 2300 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്. നിയമസഭയില്‍ ഇത് 400 ആയി കുറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com