ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരിൽ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ പശുവിനെ കോടതിയിൽ ഹാജരാക്കിയത് കൗതുകം സൃഷ്ടിച്ചു. കോടതിയില്‍ പശുവിനെ ഹാജരാക്കിയത് കാഴ്ച്ചക്കാരെയും ജീവനക്കാരെയും ഒരുപോലെ അത്ഭുതപ്പെടുത്തുകയും ചെയ്തു.
ഒരു പശുവിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് പൊലീസ് കോണ്‍സ്റ്റബിളായ ഓം പ്രകാശും അധ്യാപകനായ ശ്യാം സിങും തമ്മില്‍ലുണ്ടായ തര്‍ക്കമാണ് പിന്നീട് കോടതിയില്‍ എത്തിയത്. മണ്ഡോര്‍ പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരു കക്ഷികളുടെയും സമ്മതത്തോടെ പശുവിനെ പശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
തര്‍ക്കം പരിഹരിക്കാന്‍ പൊലീസിന് കഴിയാഞ്ഞതോടെ കേസ് ജോധ്പൂര്‍ മെട്രോപൊളിറ്റന്‍ കോടതിയിലേക്കെത്തി. ഇരു കക്ഷികളും കോടതിയില്‍ ഹാജരായി ജഡ്ജി മദന്‍ സിങ് ചൗധരിക്ക് മുന്‍പില്‍ പശുവിനെയും ഹാജരാക്കി. കേസ് ഏപ്രില്‍ 15ലേക്ക് നീട്ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ