ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം 29ന് ചുഴലിക്കാറ്റായി മാറും; ഭീതിയില്‍ തമിഴ്‌നാട്, മുന്നറിയിപ്പ്

വ്യാഴാഴ്ച മുതല്‍ തമിഴ്‌നാട്ടിലെ കടലോരമേഖലകളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയുണ്ടാകാനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ന്യൂനമര്‍ദം ഏപ്രില്‍ 29ഓടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനോട് ചേരുന്ന ഭാഗത്ത് വ്യാഴാഴ്ച രൂപംകൊള്ളുന്ന ന്യൂനമര്‍ദം രണ്ടുദിവസത്തിനുള്ളില്‍ ശക്തിപ്രാപിക്കുമെന്നും തുടര്‍ന്ന് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.  

ചുഴലിക്കാറ്റ് ചെന്നൈയ്ക്കും നാഗപട്ടണത്തിനും ഇടയില്‍ വീശാനാണ് കൂടുതല്‍ സാധ്യത. ഇത് ദിശമാറാനുള്ള സാധ്യതയും കാണുന്നുണ്ട്. ചുഴലിക്കാറ്റിന് മുന്നോടിയായി വ്യാഴാഴ്ച മുതല്‍ തമിഴ്‌നാട്ടിലെ കടലോരമേഖലകളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയുണ്ടാകാനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.  

അടുത്ത 48 മണിക്കൂറില്‍ സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ മഴയുണ്ടാകും. കഴിഞ്ഞ രണ്ടു ദിവസമായി തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയുണ്ടായിരുന്നു. വെല്ലൂര്‍, ധര്‍മപുരി, സേലം, നീലഗിരി, കന്യാകുമാരി എന്നീ ജില്ലകളിലും ശക്തമായ മഴയുണ്ടായി.

ചെന്നൈയുടെ സമീപ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴയുണ്ടായെങ്കിലും നഗരത്തില്‍ നേരിയ മഴ മാത്രമാണ് ലഭിച്ചത്. എന്നാല്‍, ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ ചെന്നൈയിലും കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. മണിക്കൂറില്‍ 45 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുകയും ചെയ്യും. 

കഴിഞ്ഞ നവംബറിലുണ്ടായ ഗജ ചുഴലിക്കാറ്റില്‍ നാഗപട്ടണം അടക്കം എട്ട് ജില്ലകളില്‍ വലിയ നാശമാണുണ്ടായത്. കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 45 പേക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. നാശം സംഭവിച്ച സ്ഥലങ്ങളില്‍ പുനരുദ്ധരാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് വീണ്ടുമൊരു ചുഴലിക്കാറ്റിനെ അഭിമുഖീകരിക്കേണ്ടി വരുമോയെന്ന ഭീതിയിലാണ് തമിഴ്‌നാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com