മഹാരാഷ്ട്രയിൽ മന്ത്രിമാർക്ക് വകുപ്പുകളായി ; ശിവസേനയുടെ ഷിൻഡെ ആഭ്യന്തരമന്ത്രി, എൻസിപിക്ക് ധനകാര്യം, കോൺ​ഗ്രസിന് റവന്യൂ

മന്ത്രിമാരുടെ വകുപ്പുകള്‍ വീതിച്ചു നല്‍കാത്തതിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തിയിരുന്നു
മഹാരാഷ്ട്രയിൽ മന്ത്രിമാർക്ക് വകുപ്പുകളായി ; ശിവസേനയുടെ ഷിൻഡെ ആഭ്യന്തരമന്ത്രി, എൻസിപിക്ക് ധനകാര്യം, കോൺ​ഗ്രസിന് റവന്യൂ

മുംബൈ: രണ്ടാഴ്ച നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ മഹാരാഷ്ട്രയിൽ വകുപ്പ് വിഭജനം പൂർത്തിയായി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വീതിച്ചു നല്‍കി.  മഹാരാഷ്ട്രാ നിയമസഭയുടെ ശൈത്യകാല സമ്മേളനം അടുത്തയാഴ്ച തുടങ്ങാനിരിക്കെയാണ് വകുപ്പുകൾ കൈമാറിയത്. മുഖ്യമന്ത്രി പദത്തിന് പുറമെ ആഭ്യന്തര വകുപ്പും ശിവസേനയ്ക്ക് ലഭിക്കും. ധനകാര്യ വകുപ്പ് എന്‍സിപിക്കും റവന്യൂ, ഊര്‍ജം എന്നി വകുപ്പുകൾ കോണ്‍ഗ്രസിനും ലഭിക്കും.

ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രിയാവും. സുപ്രധാന വകുപ്പുകളായ നഗര വികസനം, വനം - പരിസ്ഥിതി, ജലവിതരണം, പാര്‍ലമെന്ററികാര്യം എന്നീ വകുപ്പുകളുടെ ചുമതലയും അദ്ദേഹത്തിനാവും. ശിവസേനയിലെ  സുഭാഷ് ദേശായിക്കാവും വ്യവസായ വകുപ്പ്.  ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ്, യുവജനക്ഷേമം, കൃഷി, ഗതാഗതം, തൊഴിലുറപ്പ് എന്നീ മന്ത്രാലയങ്ങളുടെ ചുമതലയും ദേശായിക്കാണ്.

എന്‍സിപി നേതാവ് ജയന്ത് പാട്ടീലാവും മഹാരാഷ്ട്രയിലെ ധനമന്ത്രി. ഭവന നിര്‍മാണം, ആരോഗ്യം, തൊഴില്‍, ന്യൂനപക്ഷ ക്ഷേമം എന്നിവയുടെ ചുമതലയും അദ്ദേഹത്തിനുണ്ടാവും. എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബല്‍ നഗര വികസനം, ജലവിഭവം, സാമൂഹ്യക്ഷേമം, ഭക്ഷ്യവകുപ്പ് എന്നിവയുടെ ചുമതലയുള്ള മന്ത്രിയാകും.

കോണ്‍ഗ്രസ് നേതാവ് ബാലസാഹെബ് തോറാട്ടാവും റവന്യൂമന്ത്രി. മെഡിക്കല്‍ വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് എന്നീ മന്ത്രാലയങ്ങളും അദ്ദേഹത്തിന് ലഭിക്കും. കോണ്‍ഗ്രസിലെ നിതിന്‍ റാവത്താവും പൊതുമരാമത്ത്, ഗോത്രവര്‍ഗ ക്ഷേമം, വനിതാ - ശിശുവികസനം, ടെക്‌സ്‌റ്റൈല്‍സ്, പിന്നാക്ക ക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി.

നവംബര്‍ 28നാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ആറ് മന്ത്രിമാര്‍ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മന്ത്രിമാരുടെ വകുപ്പുകള്‍ വീതിച്ചു നല്‍കാത്തതിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രാ നിയമസഭയുടെ ശൈത്യകാല സമ്മേളനം അവസാനിച്ചശേഷം മന്ത്രിസഭാ വികസനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com