ന്യൂഡല്‍ഹി : 'റേപ്പ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി . വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമം. ഇതിന്റെ ഭാഗമായാണ് തന്റെ പ്രസ്താവന ഉയര്‍ത്തിക്കാട്ടി ബിജെപി പാര്‍ലമെന്റില്‍ ബഹളം വെച്ചത്. പൗരത്വ ബില്‍ വിഷയത്തിലെ ജനരോഷത്തില്‍ നിന്നും ശ്രദ്ധ മാറ്റാനുള്ള അടവാണ്, മറ്റൊന്നുമല്ല. രാഹുല്‍ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി മേക്ക് ഇന്‍ ഇന്ത്യയെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ പത്രം തുറക്കുന്ന നാം വായിക്കുന്നത് രാജ്യത്ത് നടക്കുന്ന ബലാല്‍സംഗങ്ങളെക്കുറിച്ചാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ബലാല്‍സംഗ വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. ഡല്‍ഹി ബലാല്‍സംഗങ്ങളുടെ തലസ്ഥാനമെന്ന് നരേന്ദ്രമോദി പ്രസംഗിച്ചതിന്റെ പഴയ വീഡിയോ ക്ലിപ്പും രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. നിര്‍ഭയ കേസ് ഉണ്ടായ സമയത്തായിരുന്നു മോദിയുടെ പരാമര്‍ശം.
മാപ്പു പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ആളിക്കത്തിച്ചതിന് മോദി മാപ്പുപറയണം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ത്തതിനും മോദി രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു രാഹുല്‍ ഗാന്ധി റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം നടത്തിയത്. മോദിയുടെ പാര്‍ട്ടിയിലെ ഒരു എംഎല്‍എ തന്നെയാണ് യുപിയില്‍ ഒരു കുട്ടിയെ ബലാല്‍സംഗം ചെയ്തത്. ആ കുട്ടിയെ അപകടത്തിലൂടെ അപായപ്പെടുത്താനും ശ്രമിച്ചു. എന്നാല്‍ മോദി ഒരക്ഷരം പോലും ഈ സംഭവത്തില്‍ ഉരിയാടിയിട്ടില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ