മുംബൈ: രാഹുൽ ഗാന്ധിയുടെ സവര്‍ക്കര്‍ പ്രസ്താവന തള്ളി ശിവസേന രംഗത്ത്. സവര്‍ക്കര്‍ മഹാനായ നേതാവാണെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. വീർ സവർക്കറെ കോൺഗ്രസ് അപമാനിക്കരുത്, പകരം ബഹുമാനിക്കണമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്റുവും എങ്ങനെ രാജ്യത്തിന് വേണ്ടി നിലകൊണ്ടുവോ അതുപോലെ സവർക്കറും നിലകൊണ്ടിട്ടുണ്ടെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. പണ്ഡിറ്റ് നെഹ്റുവിനെയും മഹാത്മാ ഗാന്ധിയെയും ഞങ്ങൾ മാനിക്കുന്നു. ഇക്കാര്യത്തിൽ ബുദ്ധിയുള്ള ആളുകൾക്ക് കൂടുതൽ വിവരങ്ങൾ പറഞ്ഞു കൊടുക്കേണ്ടതില്ല.
മഹാരാഷ്ട്രയ്ക്ക് മാത്രമല്ല, ഈ രാജ്യത്തിന് തന്നെ ദേവനാണ് സവർക്കർ. അദ്ദേഹത്തിന്‍റെ പേര് ദേശ സ്നേഹത്തിനും ആത്മാഭിമാനത്തിനും ഒപ്പം എഴുതിച്ചേർക്കപ്പെട്ടതാണ്. നെഹ്റുവിനും ഗാന്ധിക്കും ഒപ്പം അദ്ദേഹം സ്വന്തം ജീവിതം സ്വാതന്ത്ര്യത്തിനായി ഉഴിഞ്ഞു വച്ചതാണ്. അത്തരം ദേവൻമാരെ ബഹുമാനിക്കണം. അതിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.
മോദിയുടെ സ്വപ്ന പദ്ധതി മേക്ക് ഇൻ ഇന്ത്യയെ കളിയാക്കി റേപ്പ് ഇൻ ഇന്ത്യ എന്ന് പറഞ്ഞത് പിൻവലിച്ച് മാപ്പ് പറയാൻ വിസമ്മതിച്ച രാഹുൽ ഗാന്ധിക്കെതിരെ ബിജെപി ആഞ്ഞടിച്ചിരുന്നു. എന്നാൽ സത്യം പറഞ്ഞതിന് താനെന്തിന് മാപ്പ് പറയണം എന്നാണ് രാഹുൽ ഗാന്ധി ഇന്ന് ഡൽഹിയിൽ നടത്തിയ ഭാരത് ബച്ചാവോ റാലിയിൽ ചോദിച്ചത്.
തന്റെ പേര് രാഹുൽ സവർക്കർ എന്നല്ല രാഹുൽ ഗാന്ധിയെന്നാണ് ഒരു കാരണവശാലും സത്യം പറഞ്ഞതിന്‍റെ പേരിൽ മാപ്പ് പറയില്ലെന്നും. അങ്ങനെ ഒരു കോൺഗ്രസുകാരനും മാപ്പ് പറയേണ്ടതില്ലെന്നും രാഹുൽ പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ