ന്യൂഡൽഹി : പൗരത്വ നിയമഭേദഗതിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. രാജ്ഘട്ടില്‍ നാളെ പ്രതിഷേധ സമരം നടത്തും. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സമരത്തില്‍ പങ്കെടുക്കും. ഉച്ചക്ക് മൂന്ന് മണി മുതൽ രാത്രി എട്ട് വരെയാണ് സമരം. ഇന്ന് നിശ്ചയിച്ചിരുന്ന പ്രക്ഷോഭത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് നാളേക്ക് മാറ്റിയത്. പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്കും കഴിഞ്ഞ ദിവസം ഡൽഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സമീപത്തെ രാംലീല മൈതാനിയിൽ ബിജെപി സംഘടിപ്പിക്കുന്ന വിശാൽ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നുണ്ട്. പാക് തീവ്രവാദി സംഘടനകൾ പ്രധാനമന്ത്രിയെ വധിക്കാൻ ലക്ഷ്യമിടുന്നു എന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതെന്നാണ് റിപ്പോർട്ടുകൾ. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളിലെ നിലപാട് മോദി വ്യക്തമാക്കും.
ഡൽഹിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം തുടരുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ ഇന്ന് ജന്തർ മന്തറിൽ സമരം നടത്തും. ജാമിയ മിലിയ വിദ്യാർത്ഥികൾ ഇന്നലെയും ക്യാംപസിന് പുറത്ത് പ്രകടനം നടത്തി. പ്രകടനത്തിന് അഭിവാദ്യം അർപ്പിച്ച് നിരവധി പേർ പിന്തുണയുമായെത്തി. ഡൽഹിയിലെ അഭിഭാഷകർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മാർച്ച് നടത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ