ന്യൂഡൽഹി: ഓല ടാക്സി ഡ്രൈവറെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കാര്‍ തട്ടിയെടുത്ത കേസില്‍ സുഹൃത്തുക്കളായ രണ്ട് പേരെ കോടതി കസ്റ്റഡിയിൽ വിട്ടു. ഉത്തര്‍പ്രദേശ് സ്വദേശികളായ ഫര്‍ഹാത് അലി, സുഹൃത്ത് സീമാ ശര്‍മ എന്നിവരെയാണ് ഒരാഴ്ചത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
കഴിഞ്ഞ മാസം 29 മുതലാണ് ടാക്സി ഡ്രൈവറായ ഗോവിന്ദിനെ കാണാതായത്. ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യ പരാതി നൽകിയതിനെത്തുടർന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തിൽ ഗോവിന്ദ് അവസാനമായി നടത്തിയ യാത്രയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ഇയാളുടെ മൊബൈൽ ഫോൺ കണ്ടെടുത്ത അന്വേഷണസംഘം സിസിടിവി അടക്കം പരിശോധിച്ചിരുന്നു. വനിതയടക്കം രണ്ട് പേരാണ് കാറിൽ സഞ്ചരിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടര്‍ന്നാണ് ഗാസിയാബാദില്‍ നിന്ന് ഫര്‍ഹാത് അലിയെയും സീമാ ശര്‍മയേയും പിടികൂടിയത്.
പുലർച്ചെ ഒരു മണിക്കാണ് ഇരുവരും ഗുഡ്ഗാവില്‍ നിന്ന് കാര്‍ വിളിച്ചത്. വീട്ടിലെത്തി ഗോവിന്ദിനെ ചായ കുടിക്കാന്‍ ക്ഷണിച്ച ഇവർ അയാൾക്ക് മയക്കുമരുന്ന് കലര്‍ത്തിയ ചായ നൽകി. ബോധം നഷ്ടപ്പെട്ട ഗോവിന്ദിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം വീട്ടില്‍ സൂക്ഷിച്ച ശേഷം കാര്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദിലുള്ള അമ്പലത്തിന് സമീപം പാർക്ക് ചെയ്തു. മൃതദേഹം കഷണങ്ങളായി മുറിച്ച് മൂന്ന് ബാഗുകളിലാക്കി ഗ്രേറ്റര്‍ നോയിഡയിലെ ഒരു ഓടയില്‍ തളളുകയായിരുന്നു. പൊലീസ് പരിശോധനയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിരുന്നു. തട്ടിയെടുത്ത കാറും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ