ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ പ്രതിരോധ മന്ത്രി നിര്‍മലാസീതാരാമന്‍ നാളെ കശ്മീര്‍ സന്ദര്‍ശിക്കും. അതിര്‍ത്തിയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് മന്ത്രിയുടെ സന്ദർശനലക്ഷ്യം. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങും നിര്‍മലാ സീതാരാമനൊപ്പം ഉണ്ടാകും.
മൂന്ന് സേനാ മേധാവിമാരുമായി പ്രതിരോധ മന്ത്രി കൂടിക്കാഴ്ച നടത്തി. മേഖലയിലെ സ്ഥിതിഗതികളും, ഇന്ത്യൻ പൈലറ്റിനെ മോചിപ്പിക്കുന്നതും ചർച്ചയായി എന്നാണ് സൂചന. രാവിലെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വിളിച്ച് ചേര്‍ത്ത ഉന്നതതല സുരക്ഷാ യോഗത്തിലും പ്രതിരോധമന്ത്രി പങ്കെടുത്തിരുന്നു. ഈ യോഗങ്ങള്‍ക്ക് ശേഷമാണ് നിര്‍മലാ സീതാരാമന്‍ കശ്മീരിലേക്ക് പോകാന്‍ തീരുമാനിച്ചത്.
അതിർത്തിയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ബി.എസ്.എഫിന് ജാഗ്രതാനിര്‍ദേശം നല്‍കി. കസ്റ്റഡിയിലുള്ള പൈലറ്റിനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ഇന്ത്യ ഒദ്യോഗികമായി പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ