അലോക് വർമ്മ അഴിമതി നടത്തിയതായി തെളിവില്ല ; മാറ്റിയത് ധൃതിപിടിച്ചുള്ള നടപടി ; വർമ്മയ്ക്ക് പിന്തുണയുമായി ജസ്റ്റിസ് പട്നായിക്
ന്യൂഡൽഹി: സിബിഐ മുൻ ഡയറക്ടർ അലോക് വർമയ്ക്ക് പിന്തുണയുമായി ജസ്റ്റിസ് എ കെ പട്നായിക് രംഗത്തെത്തി. അലോക് വർമ അഴിമതി നടത്തിയതായി തെളിവില്ല. വർമ്മയെ മാറ്റാൻ ഉന്നതാധികാര സമിതി ധൃതി കാട്ടേണ്ടതില്ലായിരുന്നുവെന്നും പട്നായക് പറഞ്ഞു. ടെലഗ്രാഫ് ദിനപത്രത്തിന് നൽകിയ പ്രതികരണത്തിലാണ് പട്നായിക് ഇക്കാര്യം വ്യക്തമാക്കിയത്. സിവിസി അന്വേഷണത്തിന്റെ മേൽനോട്ട ചുമതല ജസ്റ്റിസ് പട്നായിക്കിനായിരുന്നു.
സെൻട്രൽ വിജിലൻസ് കമ്മീഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തന്റേതല്ല. തന്റെ മുന്നിൽ വർമയ്ക്കെതിരെ ആരോപണം ഉന്നയിച്ച സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന നേരിട്ട് മൊഴി നൽകിയിട്ടില്ല. അസ്താന പ്പുവെച്ച പ്രസ്താവന സിവിസി ആണ് തനിക്ക് കൈമാറിയത്. സുപ്രിംകോടതി നിർദേശ പ്രകാരം താൻ സിവിസി അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക മാത്രമാണ് ചെയ്തത്.
വിവാദ ഇടനിലക്കാരൻ സതീഷ് സനയുടെ മൊഴി തന്റെ സാന്നിധ്യത്തിലാണ് രേഖപ്പെടുത്തിയത്. ഇത് റെക്കോഡ് ചെയ്തിട്ടുണ്ട്. കേസിൽ അലേക് വർമ്മ തന്റെ വാദങ്ങൾ വാക്കാൽ സിവിസിക്ക് മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്. സ്വാഭാവിക നീതി നിഷേധം ഉണ്ടാകാതിരിക്കാൻ താൻ ശ്രദ്ധിച്ചിരുന്നു. അന്വേഷണം 14 ദിവസം കൊണ്ട് പൂർത്തീകരിച്ചെന്നും എ കെ പടാനായിക് വ്യക്തമാക്കി.
സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്ന് മാറ്റിയതിനു പിന്നാലെ കേന്ദ്ര സർവീസിൽ നിന്ന് അലോക് വർമ്മ വെള്ളിയാഴ്ച രാജി വച്ചിരുന്നു. ഉന്നതാധികാര സമിതി തനിക്ക് നീതി നിഷേധിച്ചെന്നും, തന്നോട് ശത്രുതയുള്ള ഉദ്യോഗസ്ഥന്റെ പരാതി ആധാരമാക്കിയാണ് തനിക്കെതിരെ നടപടി എടുത്തതെന്നും അലോക് വർമ്മ ആരോപിച്ചിരുന്നു. സിബിഐയുടെ വിശ്വാസ്യത തകർക്കുന്ന നടപടികൾ ചെറുക്കാനാണ് താൻ ശ്രമിച്ചതെന്നും അലോക്ൻ വർമ്മ പ്രതികരിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ