ന്യൂഡൽഹി: മെട്രോ ട്രെയിൻ യാത്രക്കാരായ കമിതാക്കളുടെ പ്രണയ നിമിഷങ്ങളുടെ സിസിടിവി വീഡിയോ ദൃശ്യങ്ങൾ പോൺ സൈറ്റിൽ എത്തിയത് അന്വേഷിക്കും. മെട്രോ ജീവനക്കാരിലാരോ ഒരാൾ സിസിടിവി ദൃശ്യങ്ങൾ തന്റെ സ്‌മാർട്ട് ഫോണിൽ റെക്കോർഡ് ചെയ്‌ത് പോൺ സൈറ്റിൽ പ്രസിദ്ധീകരിച്ചെന്നാണ് സംശയം. സംഭവം ഡൽഹി മെട്രോ അധികൃതർക്ക് തലവേദനയായി മാറി. ഇതേത്തുടർന്ന് അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കമിതാക്കൾ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നാൽ പൊതുഗതാഗത സംവിധാനത്തിലുണ്ടായ ഈ വീഴ്ച വലിയ നാണക്കേടാണ് ഡൽഹി മെട്രോ അധികൃതർക്ക് ഉണ്ടാക്കിയിരിക്കുന്നത്. മെട്രോയുടെ കൺട്രോൾ റൂമിൽ നിന്നാണ് സിസിടിവി ദൃശ്യങ്ങൾ പകർത്തിയതെന്ന് വ്യക്തമായി. ജൂലൈ 18ന് ഉച്ചയ്ക്ക് 2.22 ന് മെട്രോയിൽ യാത്ര ചെയ്ത കമിതാക്കളുടെ ദൃശ്യമാണ് ചോർന്നത്.
പോൺ സൈറ്റിൽ പ്രസിദ്ധീകരിച്ച വീഡിയോ ഇതിനോടകം പതിനായിരക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞതായാണ് റിപ്പോർട്ട്. സംഭവത്തിൽ കുറ്റക്കാരനായ ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്ന് ഡിഎംആർസി വ്യക്തമാക്കി.
മെട്രോയിൽ സിസിടിവി സ്ഥാപിച്ചിരിക്കുന്നത് യാത്രക്കാരുടെ സുരക്ഷിതത്വത്തിനാണെന്നാണ് ഡിഎംആർസി പറയുന്നത്. യാത്രക്കാരുടെ സ്വകാര്യതയ്ക്ക് യാതൊരു തകരാറും സംഭവിക്കില്ലെന്നായിരുന്നു വാഗ്‌ദാനം. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെ സ്വകാര്യത സംബന്ധിച്ച് വലിയ ആശങ്കയാണ് യാത്രക്കാർക്കിടയിൽ ഉണ്ടായിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ