ഗുജറാത്തികളായ രണ്ടു കൊള്ളക്കാർ ജനത്തെ പറ്റിക്കുന്നു; പ്രധാനമന്ത്രിയോ, പ്രചാര മന്ത്രിയോ; വ‌ിമർശിച്ച ബിജെപി നേതാവ് പാർട്ടിയിൽ നിന്ന് പുറത്ത്

ബിജെപി ദേശീയ നേതൃത്വത്തെയും പ്രധാനമന്ത്രിയെയും പരിഹസിച്ചതിന് ഉത്തർപ്രദേശിലെ മുതിർന്ന ബിജെപി നേതാവ് ഐപി സിങിനെ പാർട്ടിയിൽ നിന്നു പുറത്താക്കി
ഗുജറാത്തികളായ രണ്ടു കൊള്ളക്കാർ ജനത്തെ പറ്റിക്കുന്നു; പ്രധാനമന്ത്രിയോ, പ്രചാര മന്ത്രിയോ; വ‌ിമർശിച്ച ബിജെപി നേതാവ് പാർട്ടിയിൽ നിന്ന് പുറത്ത്

ലക്നൗ: ബിജെപി ദേശീയ നേതൃത്വത്തെയും പ്രധാനമന്ത്രിയെയും പരിഹസിച്ചതിന് ഉത്തർപ്രദേശിലെ മുതിർന്ന ബിജെപി നേതാവ് ഐപി സിങിനെ പാർട്ടിയിൽ നിന്നു പുറത്താക്കി. ഗുജറാത്തികളായ രണ്ടു കൊള്ളക്കാർ ജനത്തെ പറ്റിക്കുകയാണെന്നായിരുന്നു ഐപി സിങിന്റെ വിമർശനം. തെരഞ്ഞെടുത്തത് പ്രധാനമന്ത്രിയെയാണോ, പ്രചാര മന്ത്രിയെയാണോയെന്നും സിങ് ട്വിറ്ററിൽ വിമർശനമുയർത്തി. പിന്നാലെ ഐപി സിങിനെ പുറത്താക്കിയതായി ബിജെപി സംസ്ഥാന നേതൃത്വം വാർത്താക്കുറിപ്പിൽ അറിയിച്ചത്. ആറ് വർഷത്തേക്കാണ് സിങിനെ പുറത്താക്കിയത്. 

പ്രധാനമന്ത്രിയെ വിമർശിച്ചതിനൊപ്പം ഐപി സിങ് സമാജ്‍വാദി പാർ‌ട്ടി നേതാവ് അഖിലേഷ് യാദവിനെ ട്വിറ്ററിലൂടെ പുകഴ്ത്തുകയും ചെയ്തു. അസംഘട്ടിൽ നിന്നു മത്സരിക്കുന്ന അഖിലേഷ് യാദവിന്റെ പ്രചാരണത്തിനായി ഓഫീസിനു വേണ്ടി തന്റെ വീട് വിട്ടുനൽകാൻ തയാറാണെന്നും സിങ് ട്വിറ്ററില്‍ കുറിച്ചു. പൂർവാഞ്ചലിൽ നിന്നുള്ള അഖിലേഷ് യാദവിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ യുവാക്കൾ ആവേശത്തിലാണ്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിന്റെ അവസാനം ഇതു കുറിക്കും.  

ധാർമികതയുള്ള ഒരു ക്ഷത്രിയ കുടുംബത്തിലെ അംഗമാണ് ഞാൻ. ഹിന്ദി സംസാരിക്കുന്ന ജനത്തെ രണ്ട് ഗുജറാത്തി കൊള്ളക്കാർ അഞ്ച് വർഷമായി പറ്റിക്കുകയാണ്. ഗുജറാത്ത് സമ്പദ്‍ വ്യവസ്ഥയെക്കാൾ പലമടങ്ങു വലുതാണ് ഉത്തർപ്രദേശിന്റേത്. എന്നിട്ടും എന്ത് വികസനത്തിനാണ് ഇവർ കാരണക്കാരായതെന്ന് ഐപി സിങ് വിമർശിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായിട്ടായിരുന്നു അടുത്ത ട്വീറ്റ്. ഒരു പ്രധാനമന്ത്രിയെയാണോ അല്ല പ്രചാരമന്ത്രിയെയാണോ നമ്മൾ തിരഞ്ഞെടുത്തത്? രാജ്യത്തിന്റെ പ്രധാനമന്ത്രി ടീ ഷർട്ടും ചായക്കപ്പും വിൽക്കുന്നതു നല്ലതാണോയെന്നും സിങ് ചോദിച്ചു. ആശയം വച്ചാണ് ബിജെപി ജനങ്ങളുടെ ഹൃദയങ്ങളിൽ ഇടം നേടേണ്ടത്. മിസ്കോളുകളിലൂടെയും ടീ ഷർട്ടുകളിലൂടെയും പാർട്ടി പ്രവർത്തകരെ ഉണ്ടാക്കാനാകില്ലെന്നും സിങ് വിമർശിച്ചു. 

മൂന്ന് പതിറ്റാണ്ടുകൾ ഞാന്‍ പാർ‌ട്ടിക്കു നൽ‌കി. പാർട്ടിക്കകത്ത് സത്യം പറയുന്നതു കുറ്റമാണെങ്കിൽ ബിജെപിയിൽ ജനാധിപത്യമില്ലെന്നാണ് അർഥം. എന്നോടു ക്ഷമിക്കൂ നരേന്ദ്രമോദിജീ, കണ്ണ് കെട്ടിക്കൊണ്ട് എനിക്ക് താങ്കളുടെ ചൗക്കിദാറായി പ്രവർത്തിക്കാന്‍ സാധ്യമല്ലെന്നും സിങ് നിലപാടു വ്യക്തമാക്കി. ആറ് വർഷത്തേക്കു പുറത്താക്കിയ കാര്യം മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്ന് സിങ് പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com