ഭാര്യയുമായി വഴക്ക്; രണ്ട് മക്കളിലൊരാളെ ഭര്‍ത്താവ് പുഴയിലെറിഞ്ഞു; ഒരു കുട്ടിയെ കാണാനില്ല

ഭാര്യയുമായി വഴക്കിട്ട് പിണങ്ങിപ്പോയയാള്‍ 11 വയസുള്ള മകളെ പുഴയിലെറിഞ്ഞു
ഭാര്യയുമായി വഴക്ക്; രണ്ട് മക്കളിലൊരാളെ ഭര്‍ത്താവ് പുഴയിലെറിഞ്ഞു; ഒരു കുട്ടിയെ കാണാനില്ല

തഞ്ചാവൂര്‍: ഭാര്യയുമായി വഴക്കിട്ട് പിണങ്ങിപ്പോയയാള്‍ 11 വയസുള്ള മകളെ പുഴയിലെറിഞ്ഞു. സംഭവം നടക്കുമ്പോള്‍ പുഴയില്‍ കുളിച്ചു കൊണ്ടിരുന്ന യുവാക്കള്‍ കുട്ടിയെ ഉടനെ രക്ഷപ്പെടുത്തി. എന്നാല്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയെ കാണാതായി. 

തഞ്ചാവൂരിലെ കുംഭകോണത്താണ് സംഭവം. നിര്‍മാണത്തൊഴിലാളിയായ ടി പാണ്ടിയാണ് മകളെ പുഴയിലെറിഞ്ഞത്.

സ്ഥിരമായി മദ്യപിച്ചിരുന്ന ഇയാള്‍ ഭാര്യ രേണുകയുമായി പതിവായി വഴക്കിട്ടിരുന്നു. കഴിഞ്ഞ ദിവസം രേണുകയുടെ സഹോദരന്‍ ഇതേച്ചൊല്ലി പാണ്ടിക്ക് താക്കീത് നല്‍കി. ഇതിന്റെ ദേഷ്യത്തിന് വീണ്ടും ഭാര്യയുമായി വഴക്കിട്ട പാണ്ടി, അഞ്ച് മക്കളില്‍ മുതിര്‍ന്നവരായ പതിനൊന്നും ഏഴും വയസ്സായ പെണ്‍മക്കളെയുമായി വീട്ടില്‍ നിന്നിറങ്ങി. തുടര്‍ന്ന് അരശലാര്‍ പുഴയിലേക്ക് പതിനൊന്നുകാരിയെ എറിയുകയായിരുന്നു. 

വീട്ടില്‍ തിരിച്ചെത്തിയ പാണ്ടി മക്കളെ പുഴയിലെറിഞ്ഞെന്നു പറഞ്ഞു. ഭാര്യയും ബന്ധുക്കളും ഉടന്‍ പുഴക്കരയിലെത്തിയപ്പോള്‍ യുവാക്കള്‍ രക്ഷിച്ച മുതിര്‍ന്ന കുട്ടിയെ കണ്ടു. എന്നാല്‍ ഇളയകുട്ടിയെ ഇനിയും കണ്ടെത്തിയിട്ടില്ല. അതിനിടെ രോഷാകുലരായ നാട്ടുകാരുടെ മര്‍ദനമേറ്റ പാണ്ടിയെ കുംഭകോണം സര്‍ക്കാരാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com