മുംബൈ: ബിജെപിക്കെതിരെ ആഞ്ഞടിച്ച് അണ്ണാ ഹസാരെ. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി തന്നെ ഉപയോഗിക്കുകയായിരുന്നെന്ന് അണ്ണാ ഹസാരെ ആരോപിച്ചു. ലോക്പാലിന് വേണ്ടിയുള്ള തന്റെ വ്യഗ്രത ബിജെപിയും ആം ആദ്മി പാർട്ടിയും അധികാരത്തിനായി ഉപയോഗിക്കുകയായിരുന്നു. ഇപ്പോൾ അവരോടുള്ള ബഹുമാനം നഷ്ടപ്പെട്ടതായി മഹാരാഷ്ട്രയിലെ റലേഗൻ സിദ്ധിയിൽ ലോക്പാലിനായി അനിശ്ചിത കാല നിരാഹാര സമരം നടത്തുന്ന അണ്ണ ഹസാരെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ജനങ്ങളെ വഴിതെറ്റിക്കുകയാണ്. രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുകയാണ്. കഴിഞ്ഞ നാലു വർഷമായി മഹാരാഷ്ട്രയിലെ ബിജെപി സർക്കാറും നുണ മാത്രമാണ് പറയുന്നത്. എത്ര കാലം നുണ പറഞ്ഞ് മുന്നോട്ടു പോകും. ജനങ്ങൾ അത് തിരിച്ചറിയുക തന്നെ ചെയ്യും. എന്റെ ആവശ്യങ്ങളിൽ 90 ശതമാനവും അംഗീകരിച്ചിട്ടുണ്ടെന്ന സംസ്ഥാന സർക്കാറിന്റെ അവകാശ വാദം തെറ്റാണെന്നും ഹസാരെ പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വേണമെങ്കിൽ ലോക്പാലിന് വേണ്ടിയുള്ള ഈ സമരത്തിൽ പങ്കുചേരാം. എന്നാൽ എന്നോടൊപ്പം വേദി പങ്കിടാൻ അനുവദിക്കില്ലെന്നും ഹസാരെ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം ചെയ്യാനാണ് തീരുമാനം. അഥവാ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തനിക്ക് രാജ്യം നൽകിയ പദ്മഭൂഷൻ തിരികെ നൽകുമെന്നും ഹസാരെ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ