ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധി ഇന്ന് ഉത്തർപ്രദേശിൽ പ്രചാരണത്തിന് തുടക്കം കുറിക്കും. കോണ്‍ഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുൽ ഗാന്ധിയും പശ്ചിമ യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കയോടൊപ്പം ഉണ്ടാകും. കിഴക്കൻ യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായാണ് പ്രിയങ്കയെ നിയമിച്ചിട്ടുള്ളത്.
ലക്നൗവിലെ പിസിസി ആസ്ഥാനത്തെത്തുന്ന മൂന്നു നേതാക്കളും ഹസ്രത്ഗഞ്ചിൽ മഹാത്മാഗാന്ധിയുടെയും ഡോ. ബി.ആർ. അംബേദ്കറുടെയും സർദാർ പട്ടേലിന്റെയും പ്രതിമകളിൽ ഹാരാർപ്പണം ചെയ്തശേഷമാണ് പ്രചാരണ പരിപാടികൾക്കു തുടക്കം കുറിക്കുക. രാഹുൽ രാത്രിയോടെ ഡൽഹിക്കു മടങ്ങും. പ്രിയങ്കയും ജ്യോതിരാദിത്യയും വ്യാഴാഴ്ച വരെ യുപിയിലെ പ്രചാരണ പരിപാടികൾ തുടരും.
ലക്നൗവിലെ യുപിസിസി ആസ്ഥാനത്ത് തയാറാക്കിയ നവീകരിച്ച മീഡിയ ഹാൾ പ്രിയങ്ക ഉദ്ഘാടനം ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച് വിവിധ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് പ്രവർത്തകരും നേതാക്കളുമായി രാഹുലും പ്രിയങ്കയും ജ്യോതിരാദിത്യയും ചർച്ച നടത്തും.
രാഹുലിന്റെയും പ്രിയങ്കയുടെയും റാലിയോട് അനുബന്ധിച്ച് റോഡുകളെല്ലാം കൂറ്റൻ ബോർഡുകളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. രാഹുലും പ്രിയങ്കയും ചേർന്നു പന്ത്രണ്ടു കിലോമീറ്റർ റോഡ് ഷോ നടത്തി യുപി തിരിച്ചുപിടിക്കാനുള്ള പുതിയ പ്രയത്നത്തിന് തുടക്കമിടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ