ശ്രീനഗർ : കശ്മീരിലെ പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണം സുരക്ഷാ വീഴ്ച മൂലമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്. വന്‍ തോതില്‍ സ്ഫോടകവസ്തുക്കളുള്ള വാഹനം തിരിച്ചറിയാന്‍ കഴിയാതിരുന്നത് വൻ സുരക്ഷാ വീഴ്ചയാണ്. ചാവേര്‍ മുന്നൊരുക്കങ്ങളെക്കുറിച്ച് ഇന്റലിജന്‍സ് വിവരശേഖരണം നടത്തിയില്ലെന്നും ഗവർണർ ആരോപിച്ചു.
രഹസ്യാന്വേഷണ വിഭാഗങ്ങൾ നേരത്തെ ചില മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പിന്നീട് അവഗണനയോ, വീഴ്ചയോ ഉണ്ടായി. പുൽവാമയിലെ ആക്രമണത്തിൽ പാകിസ്ഥാന് പങ്കില്ലെന്ന വാദം അസംബന്ധമാണ്. പാകിസ്ഥാനിൽ സ്വതന്ത്ര വിഹാരം നടത്തുന്ന ഭീകരർ ഇന്ത്യക്കെതിരെ പരസ്യമായ വെല്ലുവിളി നടത്തിയിരുന്നു. തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനാകാത്തതിന്റെ നിരാശയാണ് ആക്രമണം വ്യക്തമാക്കുന്നതെന്നും ഗവർണർ പറഞ്ഞു.
ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ആരെയും വെറുതെ വിടില്ല. ഭീകരർക്കെതിരെ സർക്കാർ നടപടികൾ വിജയം കാണുന്നതിന്റെ നിരാശ കാരണമാണ് ഭീകരാക്രമണം ഉണ്ടായത്. അഫ്ഗാനിൽ നടത്തുന്നതിനു സമാനമായ ആക്രമണമാണ് കശ്മീരിൽ ഉണ്ടായത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഭീകര സംഘടനകളിലേക്ക് ഒരാൾ പോലും പോയിട്ടില്ല. കല്ലേറും അവസാനിച്ചു. പുൽവാമ ആക്രമണം ഭീകരരെ പിന്തുണച്ചു സംസാരിക്കുന്നവരുടെ കണ്ണു തുറപ്പിക്കട്ടെയെന്നും ഗവർണർ പറഞ്ഞു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചിലയിടങ്ങളില്‍ സര്‍വീസ് പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. ഭീകരാക്രമണം നടന്ന സ്ഥലത്ത് ദേശീയ അന്വേഷണ സംഘത്തിന്റെ (എന്‍ഐഎ) 12 അംഗ ടീം ഇന്ന് എത്തും. ഫോറന്‍സിക് സന്നാഹത്തോടെ എത്തുന്ന എന്‍ഐഎ സംഘം ഭീകരാക്രമണം നടന്ന സ്ഥലത്ത് പരിശോധന നടത്തും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സംഘത്തെ നയിക്കുന്നത്. പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 44 സിആർപിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ