പാകിസ്ഥാന്‍ എഫ്-16 ഉപയോഗിച്ചതിനുളള തെളിവ് പുറത്തുവിട്ട് ഇന്ത്യ; സൈന്യം സുസജ്ജം, ഭീകരരെ ലക്ഷ്യമിട്ടുളള പ്രവര്‍ത്തനം തുടരുമെന്ന് സേനകള്‍ 

നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ സൈനിക സജ്ജീകരണങ്ങള്‍ ലക്ഷ്യമാക്കി പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണശ്രമങ്ങളുടെ തെളിവുകള്‍ നിരത്തി സേനാവിഭാഗങ്ങള്‍
പാകിസ്ഥാന്‍ എഫ്-16 ഉപയോഗിച്ചതിനുളള തെളിവ് പുറത്തുവിട്ട് ഇന്ത്യ; സൈന്യം സുസജ്ജം, ഭീകരരെ ലക്ഷ്യമിട്ടുളള പ്രവര്‍ത്തനം തുടരുമെന്ന് സേനകള്‍ 

ന്യൂഡല്‍ഹി: നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ സൈനിക സജ്ജീകരണങ്ങള്‍ ലക്ഷ്യമാക്കി പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണശ്രമങ്ങളുടെ തെളിവുകള്‍ നിരത്തി ഇന്ത്യന്‍ സേനാവിഭാഗങ്ങള്‍. ഇന്ത്യ വെടിവെച്ചിട്ട പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം തൊടുത്ത അമ്രാം മിസൈലിന്റെ അവശിഷ്ടങ്ങള്‍  കര, വ്യോമ, നാവിക സേനകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രദര്‍ശിപ്പിച്ചു. മൂന്നു സേനകളിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തെളിവുകള്‍ പ്രദര്‍ശിപ്പിച്ചത്.

ഇന്ത്യയുടെ സൈനികസജ്ജീകരണങ്ങള്‍ ലക്ഷ്യമാക്കി പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണ ശ്രമങ്ങള്‍ക്ക് എഫ്-16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചിട്ടില്ല എന്ന പാകിസ്ഥാന്റെ അവകാശവാദത്തെ തളളുന്നതാണ് സേനകളുടെ സ്ഥിരീകരണം. ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ വസ്തുത വിരുദ്ധമായ പ്രസ്താവനകളാണ് നടത്തുന്നതെന്നും ഇന്ത്യന്‍ സേനകള്‍ കുറ്റപ്പെടുത്തി. പാകിസ്ഥാന്‍ എഫ്-16 വിമാനങ്ങള്‍ ഉപയോഗിച്ചതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്ന് വ്യോമസേനയ്ക്ക് വേണ്ടി എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍ പറഞ്ഞു. എഫ്-16ല്‍ നിന്ന് തൊടുത്ത അമ്രാം മിസൈലിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യയുടെ പരിധിയിലുളള കിഴക്കന്‍ രജൗരിയില്‍ നിന്നാണ് കണ്ടെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഒരു എഫ്-16 വിമാനം ഇന്ത്യയുടെ മിഗ് -21 പോര്‍വിമാനമാണ് വെടിവെച്ചിട്ടത്. കിഴക്കന്‍ രജൗരി സെക്ടറില്‍ നിന്നാണ് ഇത് കണ്ടെടുത്തത്.  ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് കടന്നുവന്ന പാകിസ്ഥാന്‍ വിമാനത്തെ പ്രതിരോധിക്കാന്‍ സാധിച്ചതായും പാകിസ്ഥാന്‍ വിമാനം ബോംബുകള്‍ വര്‍ഷിച്ചെങ്കിലും നാശനഷ്ടങ്ങള്‍ സംഭവിച്ചില്ലെന്നും ആര്‍ജികെ കപൂര്‍ പറഞ്ഞു.

എന്തെല്ലാം ചെയ്യാനുണ്ടായിരുന്നുവോ അതെല്ലാം ചെയ്തു, ലക്ഷ്യ സ്ഥാനങ്ങളും തകര്‍ത്തു, ഇതിന്റെയെല്ലാം തെളിവ് കൈവശമുണ്ടെന്ന്  ആര്‍ജികെ കപൂര്‍ പറഞ്ഞു. ഇതിന്റെ തെളിവുകള്‍ കാണിക്കുന്നതിനുളള തീരുമാനം എടുക്കേണ്ടത് മേലധികാരികളാണെന്നും അദ്ദേഹം പറഞ്ഞു.

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരക്യാമ്പില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് പറയുന്നത് അപക്വമാണെന്ന് ആര്‍ജികെ കപൂര്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. എന്തെല്ലാം തകര്‍ക്കണമെന്ന് വിചാരിച്ചുവോ അതില്‍ ഫലമുണ്ടായതായി അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ എത്രനാള്‍ ഭീകരരെ ആശ്രയിക്കുന്നവോ അത്രനാള്‍ വരെ ഭീകരക്യാമ്പുകളെ ലക്ഷ്യമിട്ടുളള പ്രവര്‍ത്തനം തുടരുമെന്ന് മേജര്‍ ജനറല്‍ സുരേന്ദ്രസിംഗ് മഹല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com