കൊൽക്കത്ത: പശ്ചിമബംഗാളിലെ ബംഗാൾ സഫാരി പാർക്കിൽനിന്നും പുള്ളിപ്പുലി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് സിലിഗുരിയിലെ പാർക്കിൽനിന്നും പുള്ളിപ്പുലിയെ കാണാതായത്. സച്ചിൻ, സൗരവ്, ശീതൾ, കാജൽ എന്നീ പുള്ളിപ്പുലികളിൽ സച്ചിനെയാണ് കാണാതായത്. രാവിലെ ഏഴരയോടെ സച്ചിന്റെ കൂടിനടുത്തെത്തിയ ജീവനക്കാരാണ് പുലി രക്ഷപ്പെട്ടതായി കണ്ടെത്തിയത്.
പാർക്കിലെ മരത്തിൽ കയറി പുലി ചാടി രക്ഷപ്പെട്ടതാകാമെന്നാണ് പശ്ചിമബംഗാൾ സൂ അതോറിറ്റി സെക്രട്ടറി വി കെ യാദവ് പ്രതികരിച്ചത്. പുലി രക്ഷപ്പെട്ടതറിഞ്ഞതോടെ, പാർക്കിന് 200 മീറ്റർ പരിസരത്ത് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ടൂറിസ്റ്റുകളുടെ പ്രവേശനവും നിരോധിച്ചു. പുലിയെ കണ്ടെത്താൻ ഡാർജിലിംഗ്, ലതാഗുരി എന്നിവിടങ്ങളിൽ നിന്നും വൈൽഡ് ലൈഫ് സ്ക്വാഡ് എത്തി. രണ്ട് കുങ്കിയാനകളെയും അന്വേഷണത്തിനായി നിയോഗിച്ചു.
അന്വേഷണത്തിനൊടുവിൽ സസ്യഭുക്കുകളായ മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്നതിന് സമീപം സച്ചിനെ കണ്ടെത്തിയതായി പാർക്ക് അധികൃതർ അറിയിച്ചു. ഇത് അധികൃതർക്ക് കൂടുതൽ തലവേദനയായിട്ടുണ്ട്. പുലിയെ പിടികൂടാൻ ആറ് വൈൽഡ് ലൈഫ് സ്ക്വാഡ് രംഗത്തെത്തിയതായി പാർക് ഡയറക്ടർ ഇൻചാർജ് രാജേന്ദ്ര ഝക്കർ അറിയിച്ചു. ഇതുവരെ പുലി മൃഗങ്ങളെ ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
പാർക്കിലെ സഫാരി സോണിലാണ് സച്ചിനെയും സൗരവിനെയും പാർപ്പിച്ചിരുന്നത്. കഴിഞ്ഞവർഷം ആദ്യമാണ് കൊയ്രാബാരി ടൈഗർ റിസർവിൽ നിന്നും സച്ചിനെയും സൗരവിനെയും സഫാരിപാർക്കിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ നവംബറിൽ ഫോറസ്റ്റ് ജീവനക്കാരനെ സച്ചിൻ ആക്രമിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ