മൊബൈലില്‍ കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി, എതിര്‍ത്തപ്പോള്‍ പരസ്യമാക്കുമെന്ന് ഭീഷണി, പ്രകൃതി വിരുദ്ധ പീഡനം; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കിടപ്പറ രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി
മൊബൈലില്‍ കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി, എതിര്‍ത്തപ്പോള്‍ പരസ്യമാക്കുമെന്ന് ഭീഷണി, പ്രകൃതി വിരുദ്ധ പീഡനം; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

ലക്നൗ: മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കിടപ്പറ രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി. സ്വകാര്യ വീഡിയോ പരസ്യമാക്കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ബറാദാരി പൊലീസ് സ്റ്റേഷനിലാണ് ഭാര്യ പരാതി നല്‍കിയത്. ബറേലി സ്വദേശിനി തന്നെയാണ് പരാതിക്കാരി. 

ആദ്യം ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാമെന്ന് ഇയാള്‍ സമ്മതിച്ചുവെങ്കിലും പിന്നീട് ഇവ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണി തുടങ്ങിയതായി പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. ഐ.പി.സി 377, 506 വകുപ്പുകള്‍ പ്രകാരവും ഐ ടി ആക്ടിലെ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. കോണ്‍ട്രാക്ടര്‍ ജോലിക്കാരനാണ് ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 28നായിരുന്നു ഇരുവരുടേയും വിവാഹം. 

വിവാഹ രാത്രി മുതല്‍ തന്നെ ഭര്‍ത്താവ് കിടപ്പറ രംഗങ്ങള്‍ പകര്‍ത്താന്‍ ആരംഭിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട യുവതി വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. ഡിലീറ്റ് ചെയ്യാമെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു. ഇതിന് ശേഷവും ഭര്‍ത്താവിന്റെ ഫോണില്‍ വീഡിയോ കണ്ടതോടെ യുവതി അത് സ്വയം ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചു. 

ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് യുവതിയെ ശാരീരികമായും ലൈംഗികമായും ആക്രമിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി. ഇതും മൊബൈലില്‍ പകര്‍ത്തി. ഇത്തരം പീഡനങ്ങള്‍ തുടര്‍ന്നതായും യുവതി പരാതിയില്‍ പറയുന്നു.ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളോട് പരാതിപ്പെട്ടുവെങ്കിലും അവരും ഇടപെടാന്‍ തയ്യാറായില്ല. ഇതേതുടര്‍ന്നാണ് യുവതി പോലീസിനെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com