അനന്ദപുർ: ക്ഷേത്രത്തിനകത്ത് പൂജാരിയടക്കം മൂന്ന് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശിലെ അനന്ദപുർ ജില്ലയിൽ കോർത്തികോട എന്ന സ്ഥലത്തെ ശിവക്ഷേത്രത്തിലാണ് മൃതശരീരങ്ങൾ കണ്ടെത്തിയത്. ക്ഷേത്രത്തിലെ പൂജാരി ശിവറാമി റെഡ്ഡി (70), സഹോദരി കെ കമലമ്മ (75), ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്ക് എത്തിയ സത്യ ലക്ഷ്‌മിയമ്മ (70) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ ക്ഷേത്രദർശനത്തിനെത്തിയ വിശ്വാസികളാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. ഇവർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തെളിവെടുപ്പുകൾ നടത്തി.
നരബലിയാണെന്ന് സംശയം ജനിപ്പിക്കുന്ന തരത്തിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. മൂന്ന് പേരുടെയും കഴുത്തറുത്ത നിലയിലാണ് മൃതശരീരങ്ങൾ. ഇവരുടെ രക്തം ക്ഷേത്ര വിഗ്രഹത്തിലും ചുറ്റുമുള്ള വിളക്കുകളിലും പൂശിയിരിക്കുന്നതായും കണ്ടെത്തി. നിധി തേടിയെത്തിയവർ നടത്തിയ നരബലിയാകാമെന്നും സംഭവത്തിൽ അഞ്ചോളം പേർ ഉൾപ്പെട്ടിട്ടുണ്ടാകുമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ