മുംബൈ: സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെയെ വെടിവെച്ചു കൊന്നകേസില്‍ അന്വേഷണം വൈകുന്നതില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ രൂക്ഷമായി വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. മുഖ്യമന്ത്രിക്ക് ഇതിനൊന്നും സമയമില്ലെന്ന് കോടതി നിരീക്ഷിച്ചു.
എല്ലാ അന്വേഷണങ്ങളിലും കോടതിയുടെ ഇടപെടല്‍ വേണ്ടിവരുന്നു എന്നത് അപമാനകരമാണ് എന്ന് ജസ്റ്റിസ് എസ്‌സി ധര്‍മാധികാരിയും ബിപി കൊലാബവാലയും അംഗങ്ങളായ ബെഞ്ച് പറഞ്ഞു.
അന്വേഷണസംഘം വിപുലീകരിച്ചുവെന്നും പ്രതികളെക്കുറിച്ച് വിവിരം നല്‍കുന്നവര്‍ക്ക് പ്രഖ്യാപിച്ച പത്തുലക്ഷം രൂപ ഇനാം അമ്പത് ലക്ഷം രൂപയാക്കിവര്‍ദ്ധിപ്പിച്ചു എന്നും അന്വേഷണ സംഘം കോടതിയില്‍ ബോധിപ്പിച്ചു.
എന്നാല്‍ ഇതിനെയും കോടതി വിമര്‍ശിച്ചു. കോടതിയില്‍ നിന്നും പരാമര്‍ശങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ ചില പ്രഹസനങ്ങള്‍ കാട്ടുന്നത് എന്ന് കോടതി വിമര്‍ശിച്ചു. നിങ്ങളുടെ പണത്തിന് വേണ്ടി ആളുകള്‍ വിവരങ്ങള്‍ കൈമാറാന്‍ മുന്നോട്ടുവരുമെന്നാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്നും കോടതി ചോദിച്ചു. നിങ്ങള്‍ വേണ്ടരീതിയില്‍ ഇടപെട്ടിരുന്നുവെങ്കില്‍ കര്‍ണാടകയില്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ജീവന്‍ നഷ്ടമാകില്ലായിരുന്നു എന്നും കോടതി വിമര്‍ശിച്ചു.
2015 ഫെബ്രുവരി 16ന് പുലര്‍ച്ചെയാണ് പന്‍സാരെയെ ബൈക്കിലെത്തിയ സംഘം ക്ലോസ് റേഞ്ചില്‍ അഞ്ചുതവണ നിറയൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ഫെബ്രുവരി 20ന് മരണത്തിന് കീഴടങ്ങി. നരേന്ദ്ര ധബോല്‍ക്കറുടേയും കല്‍ബുര്‍ഗിയുടെയും ഗൗരി ലങ്കേഷിന്റെയും പന്‍സാരെയുടെയും കൊലപാതങ്ങള്‍ക്ക് പിന്നില്‍ ഹിന്ദു ഭീകര സംഘടനയായ സനാതന്‍ സന്‍സ്തയാണ് എന്നാണ് വ്യക്തമായിരിക്കുന്നത്. പന്‍സാരെ കൊലപാതകത്തില്‍ ഇതുവരെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യപ്രതികളെന്ന് കരുതുന്ന രണ്ടുപേര്‍ക്ക് വേണ്ടി അന്വേഷണ സംഘം തിരച്ചിലിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ