ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അയോധ്യ കേസില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും ; അഞ്ചേക്കര്‍ സ്ഥലം സ്വീകരിക്കേണ്ടെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്

കേസില്‍ പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്


ന്യൂഡല്‍ഹി: അയോധ്യ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനം. പള്ളി പണിയാന്‍ നല്‍കിയ അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടെന്നും ലക്‌നൗവില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് സുപ്രിംകോടതി വിധിയില്‍ പറഞ്ഞിട്ടില്ല. എന്നിട്ടും പള്ളി ഞങ്ങള്‍ക്ക് തന്നില്ല. ഈ സാഹചര്യത്തില്‍ കേസില്‍ പുനഃപരിസോധന ഹര്‍ജിയുമായി മുന്നോട്ടുപോകുമെന്ന് ജം ഇയത്തുല്‍ ഉലമ ഹിന്ദ് പ്രസിഡന്റ് അര്‍ഷദ് മദനി പറഞ്ഞു.

സുപ്രിംകോടതി വിധിയെച്ചൊല്ലി മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. കോടതി വിധിയെ സുന്നി വഖഫ് ബോര്‍ഡ് സ്വാഗതം ചെയ്തപ്പോള്‍, മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അടക്കം വിധിക്കെതിരെ രംഗത്തുവന്നിരുന്നു. വിധി നിരാശാജനകമാണെന്നായിരുന്നു ബോര്‍ഡിന്റെ പ്രതികരണം.

ഇതിന് പിന്നാലെയാണ് കേസില്‍ തുടര്‍ നിലപാട് എന്ത് വേണമെന്ന് തീരുമാനിക്കാന്‍ ഇന്ന് യോഗം ചേര്‍ന്നത്. ബോര്‍ഡിലെ പത്തോളം അംഗങ്ങളും ക്ഷണിക്കപ്പെട്ട നിയമവിദഗ്ധരുമാണ് യോഗത്തില്‍ സംബന്ധിച്ചത്. ഭൂരിപക്ഷം പേരും പുനഃപരിശോധന ഹര്‍ജി നല്‍കണമെന്ന് ആവശ്യപ്പെട്ടു. അയോധ്യ കേസില്‍ മുസ്ലീം വ്യക്തി നിയമബോര്‍ഡ് കക്ഷി അല്ലാത്തതിനാല്‍ കേസില്‍ കക്ഷികളായവര്‍ മുഖേന പുനഃപരിശോധന ഹര്‍ജി നല്‍കുന്നതിനെ കുറിച്ചാണ് ആലോചന നടക്കുന്നത്.

പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. വിധിയെ ചോദ്യം ചെയ്യാനില്ലെന്ന് കേസിലെ പ്രധാന കക്ഷിക്കാരില്‍ ഒരാളായ ഇക്ബാല്‍ അന്‍സാരിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കേസില്‍ കക്ഷികളായ മറ്റ് ആറ് മുസ്ലിം കക്ഷികളെക്കൊണ്ട് കേസില്‍ ഹര്‍ജി നല്‍കാനാണ് മുസ്ലിം വ്യക്തിഗത നിയമ ബോര്‍ഡ് ആലോചിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com