ദിസ്പുര്‍: തേയിലത്തോട്ടം തൊഴിലാളികളുടെ മര്‍ദ്ദനമേറ്റ് ഡോക്ടര്‍ മരിച്ചു. അസമിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ഡോ. ദേബന്‍ ദത്ത (73) ആണ് മരിച്ചത്. സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 21 പേരെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും അസം മെഡിക്കൽ സർവീസ് അസോസിയേഷനും 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
എസ്റ്റേറ്റിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോമ്ര മാജി എന്ന തോട്ടം തൊഴിലാളി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മരണ സമയത്ത് എസ്‌റ്റേറ്റ് ആശുപത്രിയിലെ ഡോക്ടര്‍ ദേബന്‍ ഗുപ്ത സ്ഥലത്തില്ലാതിരുന്നത് തൊഴിലാളികളെ പ്രകോപിപ്പിച്ചു. പ്രതിഷേധവുമായി രംഗത്തെത്തിയ തൊഴിലാളികൾ ഡോക്ടർ ആശുപത്രിയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എസ്റ്റേറ്റിലെ വെല്‍ഫെയര്‍ ഓഫീസര്‍ സ്ഥലത്തെത്തി തൊഴിലാളികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. പിന്നീട് പൊലീസും സിആര്‍പിഎഫും സ്ഥലത്തെത്തിയാണ് അക്രമികളെ പിന്തിരിപ്പിച്ചത്. പിന്നീട് ഡോക്ടറെ ജോര്‍ഹട്ട് മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ക്കൊപ്പം പുറത്തു നിന്ന് എത്തിയവരും ഡോക്ടറെ മര്‍ദ്ദിച്ചുവെന്ന് അമാല്‍ഗമേറ്റഡ് പ്ലാന്റേഷന്‍ ലിമിറ്റഡ് അധികൃതര്‍ പറഞ്ഞു. സംഘര്‍ഷത്തിനിടെ ഡോക്ടര്‍ക്കു നേരെ കല്ലേറുമുണ്ടായി. സ്ഥിതിഗതികള്‍ ശാന്തമാകുന്നതു വരെ തൊഴിലാളികളുടെ ശമ്പളം തടഞ്ഞുവെക്കുമെന്ന് എസ്റ്റേറ്റ് ഉടമകള്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ