ന്യൂഡൽഹി: ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് മുഴുവന്‍ വീടുകളിലും വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപങ്ങള്‍ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ഒരുമിച്ച് വൈദ്യുതി വിളക്കുകൾ അണയ്ക്കുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്ന് ആശങ്കകൾ ഉയർന്നതോടെ ഇക്കാര്യത്തിൽ വിദശീകരണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിൽ വ്യക്തത വരുത്തി ഊർജ മന്ത്രാലയമാണ് രംഗത്തെത്തിയത്.
വഴിവിളക്കുകൾ അണയ്ക്കേണ്ടതില്ലെന്ന് ഊർജ്ജ മന്ത്രാലയം അറിയിച്ചു. ഗൃഹോപകരണങ്ങൾ നിർത്താൻ ആഹ്വാനമില്ലെന്നും ലൈറ്റുകൾ മാത്രം ഓഫ് ചെയ്താൽ മതിയെന്നുമാണ് നിർദ്ദേശം. ആശുപത്രികളിലെയും മറ്റ് അവശ്യ സേവനങ്ങളിലെയും ലൈറ്റുകൾ അണയ്ക്കില്ല. പൊതു സുരക്ഷയ്ക്കായി തെരുവ് വിളക്കുകൾ കത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ഊർജ്ജ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരുമിച്ചു ലൈറ്റ് ഓഫ് ചെയ്യുന്നത് ഗ്രിഡിൽ പ്രതിസന്ധി ഉണ്ടാക്കും എന്ന വാദം മന്ത്രാലയം തള്ളി.
കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം നൽകാനാണ് പ്രതീകാത്മകമായി ഒൻപത് മണി മുതല്‍ ഒൻപത് മിനിറ്റ് നേരം ദീപം തെളിയിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ചിരാതുകള്‍, മെഴുകുതിരികള്‍, ടോര്‍ച്ച്, മൊബൈൽ ഫ്ലാഷ് ലൈറ്റ് എന്നിവ തെളിയിക്കാമെന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം. ഒന്നിച്ച് തെളിയുന്ന വെളിച്ചത്തില്‍, ആ തേജസില്‍ എല്ലാവരുടേയും ഉള്ളില്‍ ഐക്യത്തിന്റെ വെളിച്ചം നിറയുമെന്നും ഒറ്റക്കാണ് എന്ന തോന്നല്‍ ദൂരീകരിക്കപ്പെടുമെന്നുമാണ് ദീപം തെളിയിക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ