ന്യൂഡൽഹി: കോവിഡ് രോഗവ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ തടവുകാർക്ക് ജാമ്യവും പരോളും നൽകുന്നതിനെതിരെ സുപ്രീംകോടതി. ഇതിൻ്റെ ഗൗരവം സംസ്ഥാനങ്ങൾ മനസിലാക്കണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. വിട്ടയക്കുന്ന തടവുകാരിൽ പലരുടേയും കുടുംബത്തിലെ ആളുകളുടെ അവസ്ഥ എന്താണ് എന്നറിയാമോ. കോവിഡ് നിരീക്ഷണത്തിലുള്ളവർ തടവുകാരുടെ വീടുകളിലുണ്ടോ എന്ന് എങ്ങനെ അറിയുമെന്നും കോടതി ചോദിച്ചു. വിഷയത്തിൽ മുതിർന്ന അഭിഭാഷകനെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്.
മുപ്പത് ദിവസത്തേക്കാണ് പരോൾ അനുവദിക്കുന്നതെന്നും തിരിച്ചു വരുന്ന തടവുകാരെ നിരീക്ഷണത്തിൽ നിർത്തിയ ശേഷമേ മറ്റു തടവുകാർക്കൊപ്പം പാർപ്പിക്കുകയുള്ളൂവെന്നും കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ അറിയിച്ചു. അപ്പോൾ വിദേശതടവുകാരെ വിട്ടയച്ചാൽ അവർ രാജ്യം വിടില്ലെന്ന് എന്താണ് ഉറപ്പെന്ന് കോടതി ചോദിച്ചു. അതേസമയം സമൂഹികഅകലം പാലിക്കുക എന്ന ലക്ഷ്യത്തോടെ ജയിൽ പുള്ളികളെ ഗോവ സർക്കാർ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയ കാര്യം അറ്റോർണി ജനറൽ കെകെ വേണുഗോപാൽ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
വിഡിയോ കോൺഫറൻസിംഗ് വഴി സുപ്രീംകോടതി കേസുകൾ കേൾക്കുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പരാതിപ്പെട്ടു. ഒരുപാട് തവണയായി ഈ പ്രശ്നം തുടരുകയാണ്. ആരാണ് ഇതിന്റെയൊക്കെ ചുമതലക്കാരൻ. ഐടി മന്ത്രിയോ മറ്റാരെങ്കിലുമാണോ ചുമതലക്കാരൻ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ