ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ രണ്ട് പൊലീസുകാർക്ക് നേരെ തീവ്രവാദികളുടെ ആക്രമണം. പൊലീസുകാരെ മഴു ഉപയോഗിച്ചാണ് തീവ്രവാദികൾ ആക്രമിച്ചത്. സംഭവത്തിൽ ഒരു പൊലീസുകാരൻ മരിച്ചു. രണ്ടാമത്തെ പൊലീസുകാരന് ഗുരുതരമായി പരുക്കേറ്റു.
പാഷിദ് ഇക്ബാലെന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എഎസ്‌ഐ വിശാല്‍ സിങാണ് ചികിത്സയിലുള്ളത്. തീവ്രവാദികള്‍ പോലീസുകാരുടെ ആയുധങ്ങളുമായി കടന്നുകളഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
കിഷ്ത്വാറിലെ തണ്ടര്‍ ഏരിയയിലാണ് ആക്രമണം നടന്നത്. തണ്ടര്‍ ഗ്രാമത്തിലെ താമസക്കാരായ ബഹ്‌റത്ത് ഹുസൈനും ഇയാളുടെ സഹായി ആഷിഖ് ഹുസൈനുമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു.
ആഷിഖ് ഹുസൈന്‍ മറ്റൊരു കേസില്‍ ജയിയിലായ ശേഷം ജാമ്യത്തിലിറങ്ങിയതാണെന്ന് പൊലീസ് വ്യക്തമാക്കി. കുറ്റക്കാരെ പിടികൂടാന്‍ ജമ്മു കശ്മീര്‍ ഡിഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക ഓപറേഷന്‍ ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ