ചെന്നൈ: വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്തെത്തിയ സമ്പന്നര്‍ വഴിയാണ് തമിഴ്നാട്ടിൽ കോവിഡ് 19 വ്യാപനമുണ്ടായതെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. സെക്രട്ടറിയേറ്റില്‍ നടത്തിയ വാർത്താ സമ്മേളനത്തിനിടയിലായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ അഭിപ്രായ പ്രകടനം. കോവിഡ് 19 വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ നേരിടുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്.
'ഈ വൈറസ് പിറന്നത് തമിഴ്‌നാട്ടില്‍ അല്ല. വിദേശത്തു പോയിവന്ന സമ്പന്നർ കാരണമാണ് ഈ രോഗം വ്യാപിച്ചത്. വൈറസ് വന്നത് വിദേശ രാജ്യത്ത് നിന്നാണ്, ശരിയല്ലേ? കോവിഡ് 19 ദരിദ്രരുടെ രോഗമല്ല. സമ്പന്നരുടെ രോഗമാണ്'-പളനിസ്വാമി പറഞ്ഞു.
പളനിസ്വാമിയുടെ പ്രതികരണത്തെ ഡിഎംകെ വിമര്‍ശിച്ചു. സര്‍ക്കാര്‍ മുന്‍ഗണനകളുടെ 'ക്ലാസിക് മിസ്ഫയറിങ്' എന്നാണ് പളനിസ്വാമിയുടെ പ്രസ്താവനയെ ഡിഎംകെ വിമര്‍ശിച്ചത്. ഇക്കാലത്ത് സമ്പന്നര്‍ മാത്രമാണ് വിദേശ യാത്ര നടത്തുന്നത് എന്നത് തെറ്റിദ്ധാരണയാണെന്ന് ഡിഎംകെ വക്താവ് മനു സുന്ദരം പറഞ്ഞു.
ദേഹാധ്വാനം ഏറെ ആവശ്യമുള്ള തൊഴില്‍ ചെയ്യുന്നവരും തൊഴിലാളികളുമായി നിരവധി പേർ വിദേശങ്ങളിലുണ്ട്. സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ എന്തൊക്കെയാണെന്ന് തെറ്റായ ധാരണ നല്‍കുന്നതാണ് ഈ പ്രസ്താവന എന്നുള്ളതാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. പരിശോധന, പിന്തുടര്‍ന്ന് കണ്ടെത്തല്‍, നിയന്ത്രണം എന്നിവയിലായിരിക്കണം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. എന്നാല്‍ എഐഡിഎംകെ സര്‍ക്കാര്‍ ദരിദ്രരും സമ്പന്നരും എന്ന തരംതിരിവുള്ള തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഡിഎംകെ വക്താവ് കുറ്റപ്പെടുത്തി.
1267 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ വൈറസ് ബാധിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് മൂന്നാഴ്ചയ്ക്ക് ശേഷമാണ് തമിഴ്‌നാട്ടില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. എന്നാല്‍ വളരെ വേഗത്തിലാണ് തമിഴ്‌നാട്ടിലെ 90 ശതമാനം ജില്ലകളിലും രോഗ ബാധയുണ്ടായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ