വീടുകളിൽ കറണ്ട് പോകില്ല; ചട്ടങ്ങൾ പരിഷ്കരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

വീടുകളിൽ കറണ്ട് പോകില്ല; ചട്ടങ്ങൾ പരിഷ്കരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ
വീടുകളിൽ കറണ്ട് പോകില്ല; ചട്ടങ്ങൾ പരിഷ്കരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വീടുകളിലടക്കം 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ. തടസമില്ലാതെ വൈദ്യുതി എന്നത് ഉപഭോക്താവിന്റെ അവകാശമാണെന്ന തരത്തിൽ ചട്ടങ്ങൾ പരിഷ്‌കരിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. വൈദ്യുതി വിതരണം തടസപ്പെട്ടാൽ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കുന്ന തരത്തിലാവും പുതിയ വ്യവസ്ഥകൾ. 

കേന്ദ്ര ഊർജ മന്ത്രാലയം അന്തിമ രൂപം നൽകിയ പുതിയ താരിഫ് നയത്തിലാണ് ഇതു സംബന്ധിച്ച് ചട്ടങ്ങൾ ഉൾപ്പെടുത്തിയത്. വൈദ്യുതി വിതരണ കമ്പനികൾക്കും സംസ്ഥാനങ്ങൾക്കുമുള്ള ഉത്തരവാദിത്വങ്ങൾ അക്കമിട്ട് നിരത്തിയിട്ടുള്ളതാണ് നയമെന്നും വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. 

പുതിയ താരിഫ് നയം ഊർജ മന്ത്രാലയം കാബിനറ്റിന്റെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. മുൻകൂട്ടി അറിയിക്കാതെ വൈദ്യുതി തടസപ്പെടുകയോ മുൻകൂട്ടി അറിയിച്ച നിശ്ചിത സമയ പരിധി കഴിഞ്ഞും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാതിരിക്കുകയോ ചെയ്താൽ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കും. നഷ്ടപരിഹാരത്തുക ഉപഭോക്താവിന്റെ അക്കൗണ്ടിൽ ക്രെഡിറ്റാവും. അടുത്ത തവണ വൈദ്യുതി ബിൽ അടയ്ക്കുമ്പോൾ ആ തുക കുറച്ച് ബാക്കി പണം അടച്ചാൽ മതി. 

രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വൈദ്യുതി ഉത്പാദനം ആവശ്യത്തിൽ അധികമായ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ ചട്ടങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുന്നതെന്ന് ഉന്നത വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു. ഗാർഹിക ഉപഭോക്താക്കൾക്കടക്കം 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതി ലഭ്യത ഉറപ്പാക്കാനുള്ള ചട്ടങ്ങൾ രൂപവത്കരിക്കാൻ പറ്റിയ സമയമാണിത്. എല്ലാ സംസ്ഥാനങ്ങൾക്കും പുതിയ വ്യവസ്ഥകൾ ബാധകമായിരിക്കും. രാജ്യത്തെ വൈദ്യുതി വിതരണ രംഗത്തെ ഏറ്റവും വലിയ പരിഷ്‌കാരമാവും ഇതെന്നും ഊർജ മന്ത്രാലയ വൃത്തങ്ങൾ അവകാശപ്പെടുന്നു. 

പുതിയ താരിഫ് നയവും ഇലക്ട്രിസിറ്റി ആക്ടും യാഥാർഥ്യമാകുന്നതോടെ വൈദ്യുതി വിതരണം മത്സരാധിഷ്ഠിതമാകുമെന്നും ഉപഭോക്താക്കൾക്കും വിതരണക്കാർക്കുമെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ലോഡ് ഷെഡ്ഡിങ്ങിന് പിഴ ചുമത്താനുള്ള വ്യവസ്ഥകൾ അടക്കമുള്ളവ ഉൾപ്പെട്ട പുതിയ താരിഫ് നയം ഉടൻ നടപ്പിലാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിലുള്ള പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കവെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com