മതം മാറാനുളള നിര്‍ബന്ധത്തിന് വഴങ്ങിയില്ല, അമ്മയെയും മകളെയും കൊന്ന് വീടിന്റെ പരിസരത്ത് കുഴിച്ചുമൂടി; യുവാവ് ഒളിവില്‍ 

മതം മാറാനുളള നിര്‍ബന്ധത്തിന് വഴങ്ങാതിരുന്ന സ്ത്രീയെയും പത്തുവയസുളള മകളെയും യുവാവ് കൊന്നു കുഴിച്ചുമൂടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: മതം മാറാനുളള നിര്‍ബന്ധത്തിന് വഴങ്ങാതിരുന്ന സ്ത്രീയെയും പത്തുവയസുളള മകളെയും യുവാവ് കൊന്നു കുഴിച്ചുമൂടി. വീടിന്റെ പരിസരത്ത് ഇരുവരെയും കുഴിച്ചുമൂടിയ ശേഷവും സംശയം തോന്നാതിരിക്കാന്‍ പ്രതി വീട്ടില്‍ തന്നെ താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സ്ത്രീയുമായി കഴിഞ്ഞ നാലുവര്‍ഷമായി ഒരുമിച്ച് താമസിക്കുകയാണ് യുവാവ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായുളള തെരച്ചില്‍ തുടരുന്നു. 

ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഇരുവരെയും കാണാനില്ലെന്ന് കാട്ടി സ്ത്രീയുടെ സുഹൃത്ത് നല്‍കിയ പരാതിയാണ് സംഭവം പുറംലോകത്ത് എത്തിച്ചത്. പൊലീസിന്റെ അന്വേഷണത്തില്‍ വീടിന്റെ പരിസരത്ത് നിന്ന്് അസ്ഥികൂടങ്ങള്‍ കണ്ടെത്തുകയായിരുന്നു. പ്രതിയായ ഷംഷാദിന് വേണ്ടിയുളള അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

സോഷ്യല്‍മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പത്തുവയസുളള പെണ്‍കുട്ടി സ്ത്രീയുടെ ആദ്യ വിവാഹത്തിലെ മകളാണ്. കഴിഞ്ഞ നാലുവര്‍ഷമായി ഇരുവരും ഒരുമിച്ച് കഴിയുകയാണ്. മതം മറച്ചുവെച്ചു കൊണ്ടാണ് യുവാവ് സ്ത്രീയുമായി അടുത്തത്. കഴിഞ്ഞ ഒരു വര്‍ഷമായി മതം മാറണമെന്ന് പറഞ്ഞ് യുവാവ് സ്ത്രീയെ നിര്‍ബന്ധിച്ചിരുന്നതായി പൊലീസ് പറയുന്നു.

സംഭവത്തിന് ശേഷം ഷംഷാദിനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവെങ്കിലും ഒളിവില്‍ പോകുകയായിരുന്നു. സ്ത്രീയുടെയും മകളുടെയും മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com