'കോവിഡ് പ്രതിരോധത്തിൽ സർക്കാരിന് തെറ്റ് സംഭവിച്ചിരിക്കാം; എന്നാൽ നിങ്ങളെന്താണ് ചെയ്തത്'- പ്രതിപക്ഷത്തോട് അമിത് ഷാ

'കോവിഡ് പ്രതിരോധത്തിൽ സർക്കാരിന് തെറ്റ് സംഭവിച്ചിരിക്കാം; എന്നാൽ നിങ്ങളെന്താണ് ചെയ്തത്'- പ്രതിപക്ഷത്തോട് അമിത് ഷാ
'കോവിഡ് പ്രതിരോധത്തിൽ സർക്കാരിന് തെറ്റ് സംഭവിച്ചിരിക്കാം; എന്നാൽ നിങ്ങളെന്താണ് ചെയ്തത്'- പ്രതിപക്ഷത്തോട് അമിത് ഷാ

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടാകാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാൽ കോവിഡ് വ്യാപനം നേരിടുന്നതിൽ സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വൈറസ് വ്യാപനവും തുടർന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധിയും കൈകാര്യം ചെയ്യുന്നതിലും സർക്കാരിന് തെറ്റ് പറ്റുകയോ ചെയ്തത് കുറഞ്ഞു പോകുകയോ ചെയ്തിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

1,70,000 കോടി രൂപയുടെ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചത് സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ്. എന്നാൽ പ്രതിപക്ഷം എന്താണ് ചെയ്തതെന്ന് അമിത് ഷാ ചോദിച്ചു. ഒരു വെർച്വൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.

'ഞങ്ങളുടെ ഭാഗത്ത് വീഴ്ചകൾ സംഭവിച്ചിരിക്കാം. ഞങ്ങൾക്ക് തെറ്റ് പറ്റിയിരിക്കാം, ചിലപ്പോൾ ചെയ്തത് കുറഞ്ഞു പോയിരിക്കാം. ഞങ്ങൾക്ക് ചിലത് ചെയ്യാൻ കഴിഞ്ഞിട്ടുമുണ്ടാകില്ല. പക്ഷേ ഞങ്ങളുടെ പ്രതിബദ്ധത വ്യക്തമായിരുന്നു. എന്നാൽ നിങ്ങൾ എന്താണ് ചെയ്തത്?'- അമിത് ഷാ പ്രതിപക്ഷത്തോട് ചോദിച്ചു.

'രാജ്യം കോവിഡിനെതിരേ പോരാടണമെന്ന് ആരോ സ്വീഡനിലിരുന്ന് ഇംഗ്ലീഷിൽ സംസാരിക്കുന്നു. ചിലർ അമേരിക്കയിലിരുന്ന് സംസാരിക്കുന്നു. നിങ്ങൾ എന്ത് ചെയ്തു. രാജ്യത്തെ ജനങ്ങൾക്ക് ഒരു വിശദീകരണം നൽകുക. സർക്കാർ ചെയ്തത് എന്തെന്ന് ഞാൻ പറയാം. കോവിഡ് പ്രതിസന്ധി നേരിട്ടപ്പോൾ മോദി സർക്കാർ 60 കോടി ജനങ്ങൾക്കായി 1,70,000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചു. കോൺഗ്രസ് ഒന്നും ചെയ്തില്ല'- അമിത് ഷാ പറഞ്ഞു.

കോവിഡിനെ നേരിടുന്നതിൽ രാജ്യത്തെ ഓരോ സംസ്ഥാന സർക്കാരുകളും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്ന് അമിത് ഷാ പറഞ്ഞു. കേന്ദ്രം സംസ്ഥാനങ്ങളുമായി സഹകരിച്ചു. അഞ്ച് തവണ വീഡിയോ കോൺഫറൻസുകൾ നടത്തി. എല്ലാവരുടെയും മനസിലുള്ളത് എന്താണെന്ന് മനസിലാക്കാൻ ശ്രമിച്ചു. പക്ഷപാതത്തിന് മുകളിലായി ഒരു സംയുക്ത പോരാട്ടം ബിജെപി നടത്തിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com