ഭര്‍ത്താവും സഹപ്രവര്‍ത്തകരും യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് ദിവസം നിരന്തര പീഡനം; റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു
ലഖ്‌നൗ: യുവതിയെ ഭര്‍ത്താവും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചതായി പരാതി. യുവതിയുടെ അമ്മ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
സര്‍ക്കാര്‍ ആംബുലന്‍സ് സര്‍വീസില്‍ ജോലി ചെയ്യുകയാണ് യുവതിയുടെ ഭര്‍ത്താവ്. ഇയാളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
ജലൈ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫാമിലി കൗണ്‍സിലിങ് സെന്ററില്‍ ഹാജരായ യുവതിയെ ഭര്‍ത്താവും സഹപ്രവര്‍ത്തകരും തട്ടിക്കൊണ്ടു പോയി രണ്ട് ദിവസം നിരന്തരം പീഡിപ്പിച്ച് റെയില്‍വേ ട്രാക്കില്‍ തള്ളുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
2016ലാണ് യുവതി വിവാഹിതയാകുന്നത്. വിവാഹ ശേഷം സ്ത്രീധനം പോരെന്ന് പറഞ്ഞ് ഭര്‍ത്താവ് നിരന്തരം ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു. 2018ല്‍ ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവ് തല്ലിച്ചതച്ചതിനെ തുടര്‍ന്ന് യുവതിയുടെ ഗര്‍ഭം അലസി. ഈ സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെതിരെ കേസുണ്ട്.
ഈ കേസിന്റെ വാദം കേള്‍ക്കാന്‍ ജൂലൈ 24ന് ഫാമിലി കൗണ്‍സിലിങ് സെന്ററിലെത്തിയപ്പോഴാണ് യുവതിയെ ഭര്‍ത്താവ് ഇവിടെ നിന്ന് കടത്തിക്കൊണ്ടു പോയത്. ഭര്‍ത്താവും സഹപ്രവര്‍ത്തകരായ മറ്റ് മൂന്ന് പേരും ചേര്‍ന്നാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. രണ്ട് ദിവസം കഴിഞ്ഞ ജൂലൈ 26ന് യുവതിയെ ഷഹി റെയില്‍വേ സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ