ബംഗളൂരു: പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളിൽ, ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഭർത്താവ് വീടു വിട്ടുപോയി. യുവതി മരിച്ച വിവരം അറിയിച്ചിട്ടും യുവാവ് മൃതദേഹം കാണാൻ പോലും എത്തിയില്ല. ബംഗലൂരുവിലെ കുറുബറഹള്ളിയിലാണ് സംഭവം.
രണ്ടുവർഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. യശ്വന്തപുരയിലെ മാളിൽ ജോലിചെയ്തു വരികയായിരുന്ന യുവതിക്ക് വെള്ളിയാഴ്ച പുലർച്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ടാക്സി ഡ്രൈവറായ ഭർത്താവ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. മറ്റു ബന്ധുക്കൾ ചേർന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
അന്നു വൈകീട്ട് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് യുവതി മരിച്ചു. തുടർന്ന് ഉദ്യോഗസ്ഥരും ബന്ധുക്കളും പലവട്ടം വിളിച്ചെങ്കിലും ഭർത്താവ് ഫോണെടുത്തില്ല. ഇതോടെ 28-കാരിയായ യുവതിയുടെ ശവസംസ്കാരം അധികൃതരും ബന്ധുക്കളും ചേർന്ന് നടത്തി.
വിവരമറിയിക്കാൻ ബന്ധുക്കളും പൊലീസും പലവട്ടം ഭർത്താവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. പിന്നീട് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് യുവതിയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ശവസംസ്കാരം നടത്തുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ