ഹൈദരാബാദ്: ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ ദേഹത്ത് വൈറസ് ഉണ്ടാവില്ലെന്ന ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. ഈ സമയം കഴിഞ്ഞാല്‍ രോഗിയുടെ ബന്ധുക്കള്‍ക്ക് സംസ്‌കാര ചടങ്ങുകള്‍ നടത്താവുന്നതാണെന്നുമുളള ആന്ധ്രാപ്രദേശ് ആരോഗ്യമന്ത്രി കൂടിയായ അല്ല കാളി കൃഷ്ണ ശ്രീനിവാസിന്റെ വാക്കുകള്‍ വ്യാപകമായാണ് ചര്‍ച്ചയാകുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് മന്ത്രിയുടെ വ്യത്യസ്തമായ വാദം.
കോവിഡ് വ്യാപനം രൂക്ഷമായ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 'ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തില്‍ വൈറസ് ഉണ്ടാവില്ല. ഈ സമയത്ത് രോഗിയുടെ ബന്ധുക്കള്‍ക്ക് ശവസംസ്‌കാര ചടങ്ങുകള്‍ നടത്താവുന്നതാണ്. ശവസംസ്‌കാരം നടത്താന്‍ ആരും എത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇത് നിര്‍വഹിക്കുന്നതാണ്. ശവസംസ്‌കാരം നടത്താന്‍ സര്‍ക്കാര്‍ 15000 രൂപയുടെ സാമ്പത്തിക സഹായം നല്‍കുകയും ചെയ്യും' - മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ.
ആന്ധ്രയില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണ്. ഇന്നലെ മാത്രം പതിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയ്ക്ക് ശേഷം ഒറ്റദിനം 10000ലധികം കേസുകള്‍ റിപ്പാര്‍ട്ട് ചെയ്യുന്ന ഏക സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. നിലവില്‍ ആന്ധ്രാപ്രദേശില്‍ 1,20,390 കോവിഡ് ബാധിതരാണ് ഉളളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ