മധ്യപ്രദേശിലെ വിശ്വാസ വോട്ട് : മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും സുപ്രീം കോടതി നോട്ടീസ് ; കേസ് നാളെ വീണ്ടും പരിഗണിക്കും

സ്പീക്കര്‍, അസംബ്ലി പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഗവര്‍ണര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു
മധ്യപ്രദേശിലെ വിശ്വാസ വോട്ട് : മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും സുപ്രീം കോടതി നോട്ടീസ് ; കേസ് നാളെ വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി : മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് നേടണമെന്ന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നല്‍കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രി കമല്‍നാഥിനും സ്പീക്കര്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. സ്പീക്കര്‍, അസംബ്ലി പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഗവര്‍ണര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. ഇവര്‍ക്ക് വാട്‌സ് ആപ്പ് വഴിയും നോട്ടീസിന്റെ കോപ്പി അയച്ചുകൊടുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. 

കേസ് നാളെ രാവിലെ 10.30 ന് വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇന്നു തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, പാര്‍ട്ടി ചീഫ് വിപ്പ് നരോത്തം മിശ്ര അടക്കം ഒമ്പത് ബിജെപി എംഎല്‍എമാരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന മന്ത്രിമാരും എംഎല്‍എമാരും രാജിവെച്ചതോടെയാണ് മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. തുടര്‍ന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ ഇന്നലെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം വിശ്വാവോട്ടെടുപ്പ് നടത്താതെ സഭ പിരിയുകയായിരുന്നു. ഗവര്‍ണറുടെ നിര്‍ദേശം തള്ളിയ സ്പീക്കര്‍ വിശ്വാസ വോട്ട് നേടുന്നത് ഈ മാസം 26 ന് പരിഗണിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ ഇന്ന് വിശ്വാവോട്ട് തേടണമെന്ന് കമല്‍നാഥ് സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിനിടെയാണ് ബിജെപി സുപ്രീംകോടതിയെ സമീപിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com