ന്യൂഡല്‍ഹി: വിദേശത്തുനിന്നെത്തി കൊറോണ നിരീക്ഷണത്തിലിരിക്കെ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ്. പഞ്ചാബിലെ ബലാചൗര്‍ ജില്ലക്കാരനായ യുവാവ് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവെയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം പരിശോധന ഫലം വന്നപ്പോഴാണ് കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചത്.
ഈ മാസം 18നാണ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നിന്ന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഇയാൾ എത്തിയത്. വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനയില്‍ തനിക്ക് തലവേദനയുണ്ടെന്ന് ഇയാള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇയാളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഇതിന് ശേഷമാണ് ഇയാള്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്.
എയര്‍പോര്‍ട്ട് ജീവനക്കാരും ആരോഗ്യ പ്രവര്‍ത്തകരും വളരെ മോശമായാണ് പെരുമാറിയത് എന്നാണ് ഇവർ പറയുന്നത്. ആശുപത്രിയില്‍ കൊണ്ടുപോയതറിഞ്ഞ് തങ്ങള്‍ അവിടെ എത്തിയെങ്കിലും കൃത്യമായ വിവരങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മണിക്കൂറുകളോളം തങ്ങളെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്കും അവിടെ നിന്ന് തിരിച്ചും അയക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ