മുംബൈ: പൊലീസിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ റിപ്പബ്ലിക് ടിവി എഡിറ്റോറിയൽ അംഗങ്ങൾക്കെതിരേ മുംബൈ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. മുംബൈ പൊലീസിനെ അപകീർത്തിപ്പെടുത്തുകയും സേനയിലെ അംഗങ്ങൾക്കിടയിൽ അസംതൃപ്തി സൃഷ്ടിക്കുന്നതുമായ റിപ്പോർട്ടുകൾ പ്രക്ഷേപണം ചെയ്തുവെന്നുമുള്ള പരാതിയിലാണ് കേസ്.
സ്‌പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ ശശികാന്ത് പവാറിന്റെ പരാതിയിൽ എൻഎം ജോഷി മാർഗ് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. പൊലീസ് ആക്റ്റ് സെക്ഷൻ 3 (1), ഐപിസി സെക്ഷൻ 500 അടക്കമുള്ളവ പ്രകാരമാണ് കേസ്. റിപ്പബ്ലിക്ക് ടിവി സംപ്രേക്ഷണം ചെയ്ത പ്രസ്താവനകളും എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സാഗരിക മിത്ര, ആങ്കറും അസോസിയേറ്റ് എഡിറ്ററുമായ ശിവാനി ഗുപ്ത, ഡെപ്യൂട്ടി എഡിറ്റർ ഷവാൻ സെൻ, എക്‌സിക്യൂട്ടീവ് എഡിറ്റർ നിരഞ്ജൻ നാരായണസ്വാമി, ന്യൂസ് റൂം ചുമതലയുള്ള എഡിറ്റോറിയൽ ജിവനക്കാർ എന്നിവരാണ് കേസിലെ പ്രതികൾ.
മുംബൈ പൊലീസിനെയും അതിന്റെ തലവൻ പരം ബിർ സിങിനെയും മനപ്പൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു കൊണ്ട് ചാനലും അതിലെ ജീവനക്കാരും വ്യാഴാഴ്ച ചില റിപ്പോർട്ടുകൾ സംപ്രേഷണം ചെയ്തതായി ശശികാന്ത് പവാർ പരാതിയിൽ ആരോപിച്ചു.
മുംബൈയിൽ പൊലീസ് ഉദ്യോഗസ്ഥർ കമ്മീഷണർക്കെതിരെ കലാപത്തിന്റെ വക്കിലാണെന്നാണ റിപ്പോർട്ടാണ് കേസിനാധാരം. ഉദ്യോഗസ്ഥർ പൊലീസ് തലവന്റെ ഉത്തരവുകൾ അവഗണിക്കുകയാണെന്നും റിപ്പബ്ലിക് ടിവി റിപ്പോർട്ട് ചെയ്തിരുന്നു. ഇത് നഗരത്തിലെ പൊലീസ് സേനയുടെ പ്രതിച്ഛായയെ നശിപ്പിച്ചു എന്നാണ് ആരോപണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ