മാവോയിസ്റ്റ് ആക്രമണത്തില്‍ 22 സൈനികര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഢില്‍ മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 22 സൈനികര്‍ വീരമൃത്യു വരിച്ചു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

റായ്പുര്‍: ഛത്തീസ്ഗഢില്‍ മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 22 സൈനികര്‍ വീരമൃത്യു വരിച്ചു. ബിജാപുര്‍ എസ്.പി കാമലോചന്‍ കശ്യപ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുപ്പതിലധികം സൈനികര്‍ക്ക് പരിക്കേറ്റതാണ് റിപ്പോര്‍ട്ടുകള്‍. 17 സൈനികരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വീരമൃത്യുവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും അനുശോചനം അറിയിച്ചു. 

ശനിയാഴ്ചയാണ് മാവോയിസ്റ്റുകളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. അഞ്ചു സൈനികരുടെ മരണം രാത്രിയോടെ സ്ഥിരീകരിച്ചിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താനായി സിആര്‍പിഎഫ് ജനറല്‍ കുല്‍ദീപ് സിങ് ഛത്തീസ്ഗഢിലെത്തി.മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.വെള്ളിയാഴ്ചയാണ് 2000സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഘങ്ങളായി തിരിഞ്ഞ് ദക്ഷിണ ബസ്തര്‍ മേഖലയില്‍ തെരച്ചിലിന് ഇറങ്ങിയത്.

എസ്ടിഎഫ്, ഡിആര്‍ജി, സിആര്‍പിഎഫ്, കോബ്ര എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള നാനൂറോളം പേരാണ് ഓപ്പറേഷനായി ഈ മേഖലയിലേക്ക് പോയത്. ഏറ്റുമുട്ടലിനിടെ മാവോവാദികള്‍ രണ്ട് ഡസനിലധികം ആയുധങ്ങള്‍ മോഷ്ടിച്ചതായും സിആര്‍പിഎഫ് വൃത്തങ്ങള്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com