സ്കൂളുകൾ തുറക്കാത്തത് അപകടം; ശൈശവ വിവാഹം കൂടി; ഞെട്ടിക്കുന്ന കണ്ടെത്തൽ

സ്കൂളുകൾ തുറക്കാത്തത് അപകടം; ശൈശവ വിവാഹം കൂടി; ഞെട്ടിക്കുന്ന കണ്ടെത്തൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: കോവിഡ് മൂലം ദീർഘകാലമായി സ്‌കൂളുകൾ അടച്ചിടുന്നത് കുട്ടികളുടെ മാനസിക ആരോ​ഗ്യത്തെ അടക്കം സാരമായി തന്നെ ബാധിക്കുന്നുണ്ടെന്ന കണ്ടെത്തലുമായി പാർലമെന്ററി സമിതി. സ്‌കൂളുകൾ അടച്ചിടുന്നത് അവഗണിക്കാനാവാത്ത അപകടമാണ് വരുത്തിവെക്കുന്നതെന്നും സമിതി വിലയിരുത്തി. സ്‌കൂളുകൾ അടച്ചിടുന്നത് കുടുംബ ഘടനയെ പ്രതികൂലമായി ബാധിക്കുക മാത്രമല്ല വീട്ടു ജോലികളിൽ കുട്ടികളുടെ പങ്കാളിത്തം വർദ്ധിച്ചതായും സമിതി ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് സമിതിയുടെ നിർണായക കണ്ടെത്തൽ.

ഒരു വർഷത്തിലേറെയായി സ്‌കൂളുകൾ അടച്ചു പൂട്ടിയത് വിദ്യാർത്ഥികളുടെ ക്ഷേമത്തെയും അവരുടെ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചു. സ്‌കൂളുകൾ തുറക്കാത്തതിലുള്ള അപകടങ്ങൾ അവഗണിക്കാനാവാത്തവിധം ഗൗരവമുള്ളതാണ്. നാല് ചുമരുകൾക്കുള്ളിൽ കുട്ടികളുടെ ജീവിതം ഒതുങ്ങിയത് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിച്ചു. ശൈശവ വിവാഹത്തിന് ആക്കം കൂട്ടി. കൂടാതെ വീട്ടു ജോലികളിൽ കുട്ടികളുടെ പങ്കാളിത്തം വർദ്ധിച്ചു. കോവിഡ് സാഹചര്യം അരികുവത്കരിക്കപ്പെട്ട കുട്ടികൾ പകർച്ചവ്യാധിക്ക് മുമ്പു അനുഭവിച്ച പഠന പ്രതിസന്ധിയെ കൂടുതൽ വഷളാക്കി. അതിനാൽ തന്നെ ഈ സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുന്നത് അനിവാര്യമാണ്- സമിതി നിരീക്ഷിച്ചു.

എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അനുബന്ധ സ്റ്റാഫുകൾക്കുമായി വാക്‌സിൻ പ്രോഗ്രാമുകൾ വേഗത്തിലാക്കേണ്ടതുണ്ട്. എന്നാലേ സ്‌കൂളുകൾ നേരത്തെ തുറക്കാനാകൂ. കുട്ടികളെ ക്ലസ്റ്ററുകളാക്കി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോ ക്ലസ്റ്ററിനും ക്ലാസ് നൽകാം. മാസ്‌ക് , കൈകൾ ഇടക്കിടെ വൃത്തിയാക്കൽ എന്നിവ ചിട്ടയോടെ പാലിക്കേണ്ടതുണ്ട്. തെർമൽ സ്‌ക്രീനിങ്ങ് നിർബന്ധമാക്കുന്നതിലൂടെ രോഗബാധിതരായ വിദ്യാർത്ഥികളെയോ അധ്യാപകരെയോ ജീവനക്കാരെയോ ഉടനടി തിരിച്ചറിയാനും ക്വാറന്റൈൻ ചെയ്യാനും സഹായിക്കും. ശുചിത്വവും കോവിഡ് പ്രോട്ടോക്കോളുകളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഹെൽത്ത് ഇൻസ്‌പെക്ടർമാരും ആരോഗ്യ പ്രവർത്തകരും അടക്കം സ്‌കൂളുകളിൽ ഇടയ്ക്കിടെ പരിശോധന നടത്തണമെന്നും സമിതി നിർദേശിക്കുന്നു. 

വിദ്യാർത്ഥികളുടെ പഠന നഷ്ടം വലിയ വിടവാണ് ഉണ്ടാക്കുന്നത്. ഇത് വിദ്യാർത്ഥികളുടെ വൈജ്ഞാനിക ശേഷിയെ ബാധിക്കും. പാവപ്പെട്ടവർ, ഗ്രാമീണ വിദ്യാർത്ഥികൾ, സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾ , ഏതെങ്കിലും തരത്തിലുള്ള ഡിജിറ്റൽ വിദ്യാഭ്യാസവുമായി ബന്ധപ്പെടാൻ കഴിയാത്ത സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ എന്നിവരെ കൂടുതൽ ദുർബലപ്പെടുത്തും. പരിഹാര നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്- റിപ്പോർട്ടിൽ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com