ന്യൂഡൽഹി: രാജ്യത്ത് ഒമൈക്രോൺ കേസുകൾ കൂടുന്നു. പുതിയതായി 19 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 174ആയി ഉയർന്നു.
ഡൽഹിയിൽ എട്ട് പുതിയ ഒമൈക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ അഞ്ചും കേരളത്തിൽ നാലും കേസുകൾ റിപ്പോർട്ട് ചെയ്തു. ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ഓരോ കേസുമാണ് കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 54 പേരിലാണ് മഹാരാഷ്ട്രയിൽ ഒമൈക്രോൺ സ്ഥിരീകരിച്ചത്. ഡൽഹിയിൽ 30 പേരിലും.
ഒമൈക്രോൺ സ്ഥിരീകരിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. നിലവിലെ സാഹചര്യത്തെ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഒമൈക്രോൺ പ്രതിരോധത്തിന് നിലവിലുള്ള വാക്സിന്റെ കാര്യക്ഷമത പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ ലാബുകളും ടെസ്റ്റ് സംവിധാനങ്ങളും ട്രാക്കിങ്ങും ഉറപ്പു വരുത്തിയിട്ടുണ്ട്. 44 പേർക്ക് ഒമൈക്രോൺ സ്ഥിരീകരിച്ചത് വളരെ വേഗത്തിലാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ