കോവിഡ‍് വാക്സിൻ അനുമതി പാർലിമെന്ററി സമിതി പരിശോധിക്കും; വിതരണ സജീകരണങ്ങളും വിലയിരുത്തും

കോവിഡ‍് വാക്സിൻ അനുമതി പാർലിമെന്ററി സമിതി പരിശോധിക്കും; വിതരണ സജീകരണങ്ങളും വിലയിരുത്തും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽ​ഹി: കോവിഡ് വാക്സിനുകൾക്ക് അനുമതി നൽകിയത് പാർലിമെന്ററി സമിതി പരിശോധിക്കും. ആരോ​ഗ്യ കുടുംബക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റിയാണ് പരിശോധന നടത്തുന്നത്. അനുമതി നൽകിയതിന്റെ നടപടിക്രമങ്ങൾ സമിതി വിലയിരുത്തും. വിതരണം, കുത്തിവയ്പ് എന്നിവയുടെ സജ്ജീകരണം സംബന്ധിച്ചും സമിതി വിലയിരുത്തൽ നടത്തും. 

അതിനിടെ പരസ്പരം പഴിചാരൽ അവസാനിപ്പിച്ച് സംയുക്ത പ്രസ്താവനയുമായി വാക്സിൻ കമ്പനികളായ സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും രം​ഗത്തെത്തി. വാക്സിൻ കമ്പനികൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടലിന് പിന്നാലെയാണ് പ്രസ്താവന. കോവിഷിൽഡ് വാക്സിൻ്റെ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടും ഓഫ് ഇന്ത്യയും കോവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കും തമ്മിലാണ് കലഹമുണ്ടായിരുന്നത്. 

വാക്സിന്റെ അവശ്യകത മനസിലാക്കുന്നു. വാക്സിൻ എത്തിക്കാൻ യോജിച്ച് പ്രവർത്തിക്കും. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന. വാക്സിൻ നിർമാണത്തിലും വിതരണത്തിലുമാണ് ശ്രദ്ധയെന്നും രാജ്യത്തും ആഗോളത്തലത്തിലും യോജിച്ച് പ്രവർത്തിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. 

വാക്സിൻ്റെ വിജയ സാധ്യത കൃത്യമായി പ്രസിദ്ധീകരിക്കും മുൻപ് കോവാക്സിന് അനുമതി നൽകിയ നടപടി ചോദ്യം ചെയ്ത് കോൺ​ഗ്രസ് നേതാക്കളായ ശശി തരൂരും ജയറാം രമേശും രം​ഗത്തു വന്നിലുന്നു. ഇതിന് പിന്നാലെയാണ് ഇരു കമ്പനികളും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായത്. കേന്ദ്ര സ‍ർക്കാർ സ്ഥാപനമായ ഐസിഎംആറും പുനെ ആസ്ഥനമായ ദേശീയ വൈറസ് ഇൻസ്റ്റിറ്റ്യൂട്ടും ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കും ചേ‍ർന്നാണ് കൊവാക്സിൻ നി‍ർമ്മിച്ചത്. 

വാക്സിൻ്റെ കാര്യക്ഷമതയ്ക്ക് നേരെ ആരോപണം ഉയ‍ർന്നതോടെ വിമ‍ർശകർക്ക് ശക്തമായ മറുപടിയുമായി ഭാരത് ബയോടെക്ക് എംഡി കൃഷ്ണ ഇല തന്നെ നേരിട്ട് രം​ഗത്തു വന്നു. ഏറ്റവും ആദ്യം കോവിഡ് വാക്സിൻ വികസിപ്പിച്ച് ഉപയോ​ഗ അനുമതി നേടിയ അമേരിക്കൻ കമ്പനിയായ ഫൈസറിനോളം മികവുള്ള കമ്പനിയാണ് ഭാരത് ബയോടെക്കെന്നും ആ​ഗോളനിലവാരത്തിൽ 15ഓളം വാക്സിനുകളും അസംഖ്യം മരുന്നുകളും തങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നും കൃഷ്ണ ഇല അവകാശപ്പെട്ടു.

കോവിഡ് ഷിൽഡ് നി‍ർമ്മാതാക്കളായ അസ്ട്രാസെനെക്ക - ഓക്സ്ഫ‍ർഡ് - സിറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർക്കെതിരെയും രൂക്ഷവിമ‍ർശനമാണ് കൃഷ്ണ ഇല നടത്തിയത്. അസ്ട്രസെനെക്കയെ പോലെയാണ് കൊവിഡ് വാക്സിൻ പരീക്ഷിച്ചിരുന്നതെങ്കിൽ ഇന്ത്യൻ നിയമം അനുസരിച്ച് തങ്ങളുടെ കമ്പനി ഇതിനോടകം പൂട്ടിപ്പോയേനെയെന്നും കൃഷ്ണ ഇല പരിഹസിച്ചു. വാക്സിൻ പരീക്ഷണത്തിന് വന്ന വളണ്ടിയ‍‍ർമാർക്ക് ആദ്യം പാരസെറ്റാമോൾ ​ഗുളിക കൊടുത്ത ശേഷമാണ് കൊവിഷിൽഡ് വാക്സിൻ നൽകിയതെന്നും കൃഷ്ണ ഇല പരിഹസിച്ചു. 

ഫൈസ‍ർ, മൊഡേണ, കോവിഷിൽഡ് എന്നിവ മാത്രമാണ് നിലവിൽ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ച സുരക്ഷിതമായ വാക്സിനുകളെന്നും മറ്റുള്ളവയെല്ലാം വെറും വെള്ളം മാത്രമാണെന്നും നേരത്തെ സിറം ഇൻസിറ്റ്യൂട്ട് മേധാവി അദ‍ർ പൂനാവല ഒരു ടെലിവിഷൻ പരിപാടിയിൽ പരിഹസിച്ചിരുന്നു. വാക്സിൻ നിർമാതാക്കളുടെ ഇത്തരം പ്രസ്താവനകൾ പൊതുജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് കണ്ടതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com