ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. പതിനായിരക്കണക്കിന് കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. 3500 ഓളം ട്രാക്ടറുകളും ട്രോളികളും സമരത്തില്‍ പങ്കെടുക്കുന്നതായി ഭാരതീയ കിസാന്‍ യൂണിയന് (ഏക്ത് ഉഗ്രഹന്‍) തലവന്‍ ജോഗീന്ദര്‍ സിങ് ഉഗ്രഹാന്‍ പറഞ്ഞു.
സിംഘു, തിക്രി, ഘാസിപൂര്‍ അതിര്‍ത്തികളില്‍ നിന്നാണ് കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചിന് തുടക്കമായത്. 26നു റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച സമാന്തര പരേഡിന്റെ റിഹേഴ്സല്‍ കൂടിയായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ട്രാക്ടര്‍ മാര്‍ച്ചിനെ തുടര്‍ന്ന് കുണ്ട് ലി- മനേസര്‍-പല്‍വാല്‍ അതിവേഗ പാത സ്തംഭിച്ചു. സമരക്കാരെ നേരിടാന്‍ പ്രധാന പാതകളിലെല്ലാം വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള സമരക്കാരെ തടയുന്നതിന് അതിര്‍ത്തികളില്‍ പൊലീസ് കനത്ത ബന്തവസ്സാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സമരക്കാരെ ഡല്‍ഹിയിലേക്കു നീങ്ങാന്‍ അനുവദിക്കാതെ ദേശീയപാതകളില്‍ ബാരിക്കേഡുകള്‍ നിരത്തി തടയാനാണ് ലക്ഷ്യമിടുന്നത്.
അതിനിടെ കര്‍ഷക സമരം കോവിഡ് വ്യാപനം ഉണ്ടാക്കുമോയെന്ന് സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. സമരം ചെയ്യുന്ന കര്‍ഷകര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് സുപ്രീംകോടതി ആരാഞ്ഞു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ